
ന്യൂഡൽഹി: വിമത എം.എൽ.എമാരുടെ പിന്തുണയുള്ള ഋതബ്രത ബാനർജിയെ നിയമസഭാ സ്‌പീക്കർ പ്രതിപക്ഷ നേതാവായി നിയമിച്ചത് ചോദ്യം ചെയ്‌ത് തൃണമൂൽ പാർട്ടിയുടെ ഔദ്യോഗിക വിഭാഗം കൊൽക്കത്ത ഹൈക്കോടതിയിൽ. തൃണമൂൽ ലോക‌്‌സഭാ എം.പി കല്യാൺ ബാനർജിയാണ് ഹർജി നൽകിയത്.
അതേസമയം,പാർട്ടിയിലെ ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയോടെയാണ് താൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഋതബ്രത വ്യക്തമാക്കി. സ്‌പീക്കർക്ക് നൽകിയ കത്തിൽ ഒപ്പിട്ടത് 58 എം.എൽ.എമാരാണെങ്കിലും യഥാർത്ഥത്തിൽ 61 പേർ തങ്ങൾക്കൊപ്പമുണ്ട്. തത്‌കാലം മൂന്നുപേരുടെ പേരുകൾ വെളിപ്പെടുത്തില്ല. എന്നാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമ്പോൾ അവർ മുന്നോട്ട് വരും. എം.എൽ.എമാരുടെ വ്യാജ ഒപ്പിട്ട് പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള അഭിഷേക് ബാനർജിയുടെ നീക്കമാണ് വിമത നീക്കത്തിന് വഴി തെളിച്ചതെന്ന് ഋതബ്രത പറഞ്ഞു.
അതിനിടെ തൃണമൂൽ സംസ്ഥാന ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി രാജിവച്ചു. അഭിഷേക് ബാനർജിയുടെ സ്വേച്ഛാധിപത്യ മനോഭാവം സഹിക്കാൻ കഴിയാതെയാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ നേതാക്കൾ
പിടിയിൽ
ചുഴലിക്കാറ്റ് മേഖലയിലെ ദുരന്തബാധിതർക്ക് വിതരണം ചെയ്യേണ്ടിയിരുന്ന ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവച്ച തൃണമൂൽ നേതാക്കൾക്കെതിരെ നടപടി തുടരുന്നു. ഏറ്റവും ഒടുവിൽ ഹൂഗ്ലിയിലെ തൃണമൂൽ കോൺഗ്രസ് നേതാവ് രമേശ് പത്ര അറസ്റ്റിലായി. കഴിഞ്ഞ ദിവസം പശ്ചിമ ബർധമാൻ ജില്ലയിലെ ജാമുറിയ കൽക്കരി ഖനി പ്രദേശത്തെ തൃണമൂൽ നേതാവ് ഉദീപ് സിംഗിന്റെ ക്വാർട്ടേഴ്‌സിൽ നിന്ന് പുതപ്പുകൾ, ടാർപോളിനുകൾ, വസ്ത്രങ്ങൾ, അരി, ഗോതമ്പ് എന്നിവ കണ്ടെടുത്തിരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഉസ്തിയിൽ മുൻ തൃണമൂൽ മന്ത്രി ഗിയാസുദ്ദീൻ മൊല്ലയുടെ വസതിയിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |