
ന്യൂഡൽഹി: ലണ്ടനിൽ സന്ദർശനം നടത്തുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബിർക്ക്ബെക്ക് കോളേജിലെ പ്രഭാഷണത്തിനിടെ സദസിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ. ചീഫ് ജസ്റ്റിസ് സംസാരിക്കുന്നതിനിടെ ഒരാൾ ഇന്ത്യയിലെ വിയോജിപ്പുകളെയും ജനാധിപത്യത്തെയും കുറിച്ച് ചോദിക്കാൻ ശ്രമിച്ചിരുന്നു.
അഭിപ്രായ വ്യത്യാസങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിന്റെ സ്വാഭാവിക ഭാഗമാണെങ്കിലും പൗരബോധം അനുസരിച്ച് ബഹുമാനപൂർവ്വം പ്രകടിപ്പിക്കണമെന്ന് ഹൈക്കമ്മിഷൻ വ്യക്തമാക്കി. അപമര്യാദയോടെയുള്ള ഇത്തരം പെരുമാറ്റം അസ്വീകാര്യവും പൊരുത്തപ്പെടാത്തതുമാണ്. കൃത്രിമബുദ്ധിയെക്കുറിച്ചും അന്താരാഷ്ട്ര നിയമത്തെക്കുറിച്ചുമാണ് ചീഫ് ജസ്റ്റിസ് സംസാരിച്ചത്. ഇതിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യാൻ ശ്രമിച്ച ആളെ സംഘാടകർ തടഞ്ഞിരുന്നു.
ആധുനിക യുഗത്തിൽ നിയമ, ഭരണ രംഗങ്ങൾ കൃത്രിമ ബുദ്ധിയുടെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനാധിപത്യ സമൂഹങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഭാവിയെ രൂപപ്പെടുത്തുന്നതാണത്. കൃത്രിമ ബുദ്ധി ലോകമെമ്പാടുമുള്ള പൊതു സ്ഥാപനങ്ങളിലും നിയമവ്യവസ്ഥകളിലും ഭരണ ഘടനകളിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. സർക്കാരുകളും സമൂഹങ്ങളും സാങ്കേതികവിദ്യയോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |