
ന്യൂഡൽഹി: തന്ത്രപ്രധാനമായ കൂടംകുളം ആണവനിലയത്തിന്റെ വിവിധ ഭാഗങ്ങളുടെ ബ്ലൂപ്രിന്റുകൾ ഉൾപ്പെടെ അധോലോകമായ ഡാർക്ക് വെബ്ബിൽ വില്പനയ്ക്കു വച്ചതായുള്ള റിപ്പോർട്ട് ആണവസുരക്ഷയിലെ വൻ വീഴ്ചയാണെന്ന് നിരീക്ഷണം.
സാങ്കേതിക വിവരങ്ങൾ, വിതരണക്കാരുടെ വിവരങ്ങൾ എന്നിവയടക്കം 19000-ലേറെ ഫയലുകൾ ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബിൽ വില്പനയ്ക്കു വച്ചതായി രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്‌തത്.
ആണവനിലയത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത റിലയൻസ് ഗ്രൂപ്പ് സെർവറിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്നാണ് വിവരം. 'വേൾഡ് ലീക്ക്‌സ്" എന്ന കുപ്രസിദ്ധ സൈബർ തട്ടിപ്പ് ഗ്രൂപ്പാണ് വിവരങ്ങൾ വില്പനയ്‌ക്ക് വച്ചത്. നിലയത്തിന്റെ പ്രധാന സംധിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നിട്ടില്ല. മേയ് 29-ന് ഡാറ്റാ സെന്റർ സേവനദാതാക്കളായ യോട്ടയുടെ സെർവറിൽ ഹാക്കിംഗ് ശ്രമം കണ്ടെത്തി പ്രതിരോധിച്ചെന്ന് റിലയൻസ് വൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെ വിവരം അറിയിച്ചു.
ചോർന്നതിൽ നിർണായക വിവരങ്ങൾ
2016-2025 കാലത്തെ വിവരങ്ങൾ : നിർമ്മാണത്തിലുള്ള യൂണിറ്റ് 4, യൂണിറ്റ് 5 എന്നിവയുടെ കൂളിംഗ് സംവിധാനങ്ങളുടെ ബ്ലൂപ്രിന്റുകൾ, പ്ലാന്റിന്റെ പ്രധാന കൺട്രോൾ റൂമിന്റെ ഫ്‌ളോർ പ്ലാൻ, നിലയത്തിൽ നടന്ന സാങ്കേതിക പരിശോധനകളുടെ വിവരങ്ങൾ, ഉപകരണങ്ങളുടെ ചിത്രങ്ങൾ
ആണവനിലയത്തിൽ ഭീകരാക്രമണം ഉണ്ടായാൽ 11.2 കോടി ഡോളർ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷ്വറൻസ് പോളിസി വിവരങ്ങൾ
ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് ശത്രുക്കൾക്ക് കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും അനുബന്ധ സംവിധാനങ്ങളുടെ ബലഹീനതകളും എളുപ്പം മനസിലാക്കാം
ഹാക്കിംഗ് ഗ്രൂപ്പ്?
കോർപ്പറേറ്റ് കമ്പനികളുടെ വിവരങ്ങൾ ചോർത്തി പണം ആവശ്യപ്പെടുന്ന കുപ്രസിദ്ധ ഹാക്കിംഗ് ഗ്രൂപ്പാണ് വേൾഡ് ലീക്ക്‌സ്. നൈക്കി, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ വമ്പൻ കമ്പനികളുടെ ഡാറ്റകൾ ചോർത്തി ഡാർക്ക് വെബ്ബിൽ വച്ചിരുന്നു. ടാറ്റാ ഗ്രൂപ്പ് 15 ലക്ഷം ഡോളർ നൽകാതിരുന്നപ്പോയാണ് വിവരങ്ങൾ ഡാർക്ക് വെബ്ബിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |