
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ധനവിനിയോഗ ബിൽ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചത് ഉച്ചയ്‌ക്ക് 02.11ന്. വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയും അയോദ്ധ്യ സംഭാവനക്കൊള്ളയിൽ ചർച്ചയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്ന സമയം. ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന്, സഭ നിയന്ത്രിച്ച ദിലീപ് സൈകിയ പലതവണ അഭ്യർത്ഥിച്ചെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ശക്തമായ പ്രതിഷേധത്തിനിടെ ബിൽ പാസാക്കാനുള്ള നടപടികളിലേക്ക് കടന്നു. ബിൽ അവതരിപ്പിച്ച് നാലു മിനിട്ടുകൊണ്ട്, 02.15ന് ശബ്‌ദവോട്ടോടെ ബിൽ ലോക്‌സഭ പാസാക്കി. നികുതിയും മറ്റു നിയമങ്ങളും (ഭേദഗതി) ബില്ലും ഇന്നലെ അവതരിപ്പിച്ചു. 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്‌ട്, 2025ലെ ആദായനികുതി നിയമം, 2027ലെ ധനകാര്യ നിയമം എന്നിവയിലാണ് പ്രത്യേക ബിൽ മുഖേന ഭേദഗതി കൊണ്ടുവരുന്നത്. രാവിലെ 11ന് സഭ ചേർന്നപ്പോഴും അമിത് ഷാ എവിടെയെന്ന് പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം മുഴക്കി.
റിജിജു-ഖാർഗെ
വാക്പോര്
സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തിയപ്പോൾ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിരോധിച്ചു. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം പാർലമെന്റിൽ പ്രഖ്യാപിച്ചത് മോദിയാണെന്ന് ഖാർഗെ പറഞ്ഞു. മോദിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് മാറാനാകില്ല. കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാത്തതെന്തെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ശ്രീരാമനെ വിശ്വാസമില്ലാത്തവരാണ് ഇപ്പോൾ പാർലമെന്റ് നടപടികൾ തടസപ്പെടുന്നതെന്ന് റിജിജു തിരിച്ചടിച്ചു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രാജ്യത്തോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. ബഹളത്തിനിടെ, ജനന മരണ രജിസ്ട്രേഷൻ(ഭേദഗതി) ബിൽ രാജ്യസഭയും കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |