
ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കൽ കുറ്റകരമാക്കാൻ വ്യവസ്ഥയുള്ള 'ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ" ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. വിദ്യാർത്ഥികൾക്കുനേരെയുണ്ടായ അക്രമങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയും അയോദ്ധ്യ സംഭാവനക്കൊള്ളയിൽ വിശദീകരണവും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെയാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയത്. ബിൽ രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.
നിയമമാകുന്നതോടെ വന്ദേമാതരം ഗാനത്തെ അപമാനിക്കൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമാകും. അമിത് ഷാ സഭയിലെത്താത്തിനാൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ചർച്ചയിൽ പങ്കെടുത്തത്. ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിനും പ്രാധാന്യമുണ്ടാകണമെന്ന പ്രഥമ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദിന്റെ വാക്കുകൾ യാഥാർത്ഥ്യമായെന്ന് റായി പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെ ഡി.എം.കെയുടെ എ.രാജയും ബി.ജെ.പിയുടെ സംബിത് പാത്രയും മാത്രമാണ് സംസാരിച്ചത്. സംസാരിക്കാൻ സമയം നൽകാത്തതിൽ പ്രതിഷേധിച്ച് എ.രാജ ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |