ന്യൂഡൽഹി: കേരളം പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചെങ്കിലും തുടർനടപടികളിൽ ഇതുവരെ പങ്കാളിയായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ ജെബി മേത്തർ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധാരണാ പത്രം ഒപ്പിട്ട ശേഷം പദ്ധതിയുടെ ഭാഗമാകേണ്ട സ്കൂളുകളെ കണ്ടെത്താനായി നടത്തുന്ന ചലഞ്ച് മോഡ് പ്രക്രിയയിൽ കേരളം ഭാഗമായിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. കേരളത്തിന് പി.എം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക ഫണ്ട് നൽകിയിട്ടില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിയും വിശാല താ്ത്പര്യവും കണക്കിലെടുത്ത് സമഗ്ര ശിക്ഷാ വഴിയുള്ള റൈറ്റ് ടു എജ്യുക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് നൽകിയതെന്ന് മന്ത്രി അറിയിച്ചു.
പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണ്. നിലവിൽ പദ്ധതിയിൽ തിരഞ്ഞെടുത്തിട്ടുള്ള 47 സ്കൂളുകളും കേന്ദ്രസർക്കാരിന് കീഴിലുള്ള കെ.വി, നവോദയ വിദ്യാലയങ്ങളാണ്. കേരളം കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണ്. അതേസമയം തമിഴ്നാട് ഇതുവരെ ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടില്ലെന്നും ബംഗാളിൽ സ്കൂളുകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ കേരളം ഈ പ്രക്രിയയിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |