
കാലിടറി മറ്റ് വിമാന കമ്പനികൾ
കൊച്ചി: ഇന്ത്യയുടെ ആകാശത്ത് ഇൻഡിഗോയുടെ ആധിപത്യം ശക്തമാകുന്നു. ജൂണിൽ ഇൻഡിഗോയുടെ വിപണി വിഹിതം റെക്കാഡ് ഉയരമായ 66.6 ശതമാനത്തിലെത്തിയപ്പോൾ എയർ ഇന്ത്യ, ആകാശ, സ്‌പൈസ് ജെറ്റ് തുടങ്ങിയ എതിരാളികൾക്ക് വെല്ലുവിളിയേറുകയാണ്. ഇക്കാലയളവിൽ എയർ ഇന്ത്യയുടെ വിപണി വി്ഹിതം ഫെബ്രുവരിയിലെ 27 ശതമാനത്തിൽ നിന്ന് 23.9 ശതമാനത്തിലേക്ക് ഇടിഞ്ഞു. ആകാശ എയറിന്റെ വിഹിതം 6.4 ശതമാനമാണ്. സ്‌പൈസ് ജെറ്റിന്റെ വിഹിതം രണ്ട് ശതമാനത്തിലും താഴെയെത്തി.
നെറ്റ്‌വർക്കിന്റെ കരുത്തിൽ ഇൻഡിഗോയ്ക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുന്നതിനൊപ്പം വിമാനത്താവളങ്ങളുമായും മറ്റ് സപ്ളൈയർമാരുമായും വിലപേശൽശേഷി കൂടുന്നു.
ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഡിഗോയുടെ യാത്രക്കാരുടെ എണ്ണം 0.7 ശതമാനം ഉയർന്ന് 3.13 കോടിയായി.
ഇൻഡിഗോയുടെ വിജയസൂത്രം
കൂടുതൽ വിമാനങ്ങൾ ---------കൂടുതൽ യാത്രക്കാർ------കൂടുതൽ വരുമാനം-------അധിക വിപണി വിഹിതം
നൂറ് യാത്രക്കാരിൽ
67 പേർ: ഇൻഡിഗോ
24 പേർ: എയർ ഇന്ത്യ ഗ്രൂപ്പ്
7 പേർ: ആകാശ
2 പേർ: സ്‌പൈസ്ജെറ്റ്
വരുമാനം കൂടുമ്പോഴും നഷ്‌ടം പെരുകുന്നു
പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇന്ധന വില കുതിച്ചുയർന്നതോടെ ആഭ്യന്തര വിമാനകമ്പനികളുടെ നഷ്‌ടമേറുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ ഇൻഡിഗോയ്ക്ക് 238 കോടി രൂപയുടെ അറ്റ നഷ്‌ടമുണ്ട്. ഇക്കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 19 ശതമാനം വർദ്ധനയോടെ 25,610 കോടി രൂപയിലെത്തിയിട്ടും ലാഭം നേടാനായില്ല. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 2,176 കോടി രൂപയുടെ അറ്റാദായം ഇൻഡിഗോയ്ക്ക് ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ മൊത്തം നഷ്‌ടം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയായി ഉയർന്നു. മുൻവർഷം നഷ്‌ടം 10,850 കോടി രൂപയായിരുന്നു. ഇൻഡിഗോ പോലും നഷ്‌ടം നേരിടുമ്പോൾ ചെറുകമ്പനികളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായേക്കും.
ഇൻഡിഗോയുടെ കരുത്ത്
ഏറ്റവും വലിയ ഫ്ളീറ്റും നെറ്റ്‌വർക്ക് ശൃംഖലയും
ആഭ്യന്തര സർവീസുകളിലെ മേധാവിത്തം
സമയ കൃത്യതയും കുറഞ്ഞ പ്രവർത്തന ചെലവും
എതിരാളികളുടെ ദൗർബല്യം
വിമാനങ്ങളുടെ കുറവ്
എൻജിൻ പ്രശ്നങ്ങൾ
വൈകുന്ന സർവീസുകൾ
ഉയർന്ന ഇന്ധനച്ചെലവ്
സാമ്പത്തിക പരാധീനതകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |