
തീരുവ വർദ്ധന വെല്ലുവിളി
കൊച്ചി: കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതോടെ സ്വർണത്തിന്റെ കള്ളക്കടത്തിനും കരിച്ചന്തയ്ക്കും ശക്തിപകരുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. നിയമവിരുദ്ധ മാർഗങ്ങളിലൂടെ സ്വർണം ഇന്ത്യയിലെത്തിച്ചാൽ നിലവിൽ 18 ശതമാനം വരെ നികുതി ലാഭം നേടാനാകുന്നു. ഇതിന്റെ പ്രത്യാഘാതം സംഘടിത ജുവലറി മേഖലയിലും പ്രകടമാണെന്ന് കൗൺസിൽ വ്യക്തമാക്കി. വ്യാപാര കമ്മി നിയന്ത്രണവിധേയമാക്കാനും രൂപയുടെ സമ്മർദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ മേയ് 13ന് സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചത്.
ഔദ്യോഗിക വിപണിയിൽ 15 ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ജി.എസ്.ടിയും അടക്കം 18 ശതമാനം നികുതി വ്യത്യാസം രൂപപ്പെടുന്നതാണ് കള്ളക്കടത്തിനും കരിച്ചന്ത വ്യാപാരത്തിനും പ്രേരണയാകുന്നതെന്ന് വേൾഡ് ഗോൾഡ് അസോസിയേഷന്റെ ഇന്ത്യ ഓപ്പറേഷൻസ് ചീഫ് എക്‌സിക്യുട്ടീവ് സച്ചിൻ ജെയിൻ പറഞ്ഞു.
കരിച്ചന്തയിലെ ലാഭം
ഇറക്കുമതി തീരുവ: 15 %
ജി.എസ്.ടി: 3 %
കരിച്ചന്തയിൽ ഒഴിവാകുന്ന നികുതി ഭാരം: 18 %
കള്ളക്കടത്ത് കൂടും
രണ്ട് വർഷം മുമ്പ് സർക്കാർ തീരുവ 15 ശതമാനത്തിൽ നിന്നും ആറ് ശതമാനത്തിലേക്ക് താഴ്‌ന്നതോടെ 2024ൽ സ്വർണ കള്ളക്കടത്ത് 69.2 ടണ്ണായി കുറഞ്ഞെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു. മുൻവർഷം 156.1 ടൺ സ്വർണ കള്ളക്കടത്താണ് നടന്നത്. 2025ൽ കള്ളക്കടത്ത് 20.4 ടണ്ണായി കുത്തനെ താഴ്ന്നിരുന്നു. നടപ്പുവർഷം സ്വർണ കള്ളക്കടത്ത് നൂറ് ടൺ കവിയുമെന്നാണ് സ്വർണ വ്യാപാരികളുടെ വിലയിരുത്തൽ.
കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്ത സ്വർണം
ഏപ്രിൽ 1 മുതൽ മേയ് 12 വരെ: 86.16 കിലോ
മേയ് 13 മുതൽ ജൂൺ 30 വരെ: 160.91 കിലോ
ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്കൊപ്പം സ്വർണ വിപണിയെ സംരക്ഷിക്കാൻ നിലവിലെ ഇറക്കുമതി തീരുവ യുക്തിസഹമായ നിരക്കിലെന്ന് ക്രമീകരിക്കണം
അഡ്വ. എസ്. അബ്ദുൽ നാസർ
ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
ഏപ്രിൽ-ജൂൺ കാലയളവിലെ സ്വർണ ഇറക്കുമതി
23 ശതമാനം കുറഞ്ഞ് 98.1 ടണ്ണായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |