ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷവിധാനവും തലപ്പാവും ഇക്കുറിയും ശ്രദ്ധേയമായി. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്താനെത്തിയ മോദി ചുവപ്പ് നിറത്തിലുള്ള പരമ്പരാഗത രാജസ്ഥാനി ബാന്ധനി തലപ്പാവാണ് ധരിച്ചത്.
ഓഫ്‌വൈറ്റ് നിറത്തിലുള്ള കുർത്ത- പൈജാമയ്‌ക്കൊപ്പം ബ്രൗൺ നിറത്തിലുള്ള നെഹ്‌റു ജാക്കറ്റ് അണിഞ്ഞാണ് അദ്ദേഹം ചടങ്ങിനെത്തിയത്. ജാക്കറ്റിന്റെ പോക്കറ്റിൽ ത്രിവർണ നിറങ്ങൾ ഉൾപ്പെടുത്തിയ പോക്കറ്റ് സ്‌ക്വയറുമുണ്ടായിരുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യവും തദ്ദേശീയ കരകൗശല പാരമ്പര്യവും ഉയർത്തിക്കാട്ടുന്നതായിരുന്നു ഇത്തവണത്തെ വേഷവിധാനം.
രാജ്ഘട്ടിൽ പുഷ്പാർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. പിന്നാലെ ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങി. തുടർന്ന് 21 ആചാരവെടികളുടെ അകമ്പടിയോടെ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. വ്യോമസേനയുടെ രണ്ട് എം.ഐ-17 ഹെലികോപ്ടറുകൾ ചെങ്കോട്ടയ്ക്കു മുകളിൽ ദേശീയ പതാകയും വന്ദേമാതരം ആലേഖനം ചെയ്ത പതാകയും വഹിച്ച് പുഷ്പവൃഷ്ടി നടത്തി.
അയർലൻഡിന്റെ
പതാകയെന്ന് വിമർശനം
സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വേഷത്തിലെ പോക്കറ്റ് സ്‌ക്വയറിനെച്ചൊല്ലി വിവാദം. പോക്കറ്റ് സ്‌ക്വയറിലെ നിറങ്ങളുടെ ക്രമം ചൂണ്ടിക്കാട്ടി അയർലൻഡിന്റെ പതാകയാണോയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. 'ഉർദുവിൽ ത്രിവർണം ധരിച്ചിരിക്കുന്നു" എന്ന പരാമർശവും അദ്ദേഹം നടത്തി. മുകളിൽ കുങ്കുമം,നടുവിൽ വെള്ള, താഴെ പച്ച എന്നിങ്ങനെയാണ് ത്രിവർണ പതാകയിലെ നിറങ്ങളുടെ ക്രമം. എന്നാൽ, മോദിയുടെ പോക്കറ്റിൽ ആദ്യം പച്ച, നടുവിൽ വെള്ള, അവസാനം കുങ്കുമം എന്ന ക്രമത്തിലാണ്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |