
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. ജമ്മുകാശ്മീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവർ ചേർന്ന് നടത്തിയ ഓപ്പറേഷനിടെയാണ് വധിച്ചത്. ഒരു എ.കെ. റൈഫിൾ കണ്ടെടുത്തു. പുൽവാമയിലെ പഖേർപോരയിൽ നിന്ന് ബുദ്ഗാമിലെ യൂസ്മാർഗിലേക്ക് ഭീകരർ നീങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. വധിച്ച ഭീകരന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരനായുള്ള തെരച്ചിൽ തുടരുകയാണ്.'ഓപ്പറേഷൻ അഷ്ദർ' എന്ന് പേരിട്ടിരിക്കുന്ന സംയുക്ത ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് എക്സിൽ കുറിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദൂദ്പത്രിക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾ പ്രദേശത്തുവരരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |