ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച 2013ലെ ജിറാം ഘാട്ടി ആക്രമണക്കേസിൽ 10 മാവോയിസ്റ്റുകൾക്ക് വധശിക്ഷ വിധിച്ച് ഛത്തീസ്ഗഢിലെ പ്രത്യേക എൻ.ഐ.എ കോടതി. സംസ്ഥാനത്തെ 12ൽപ്പരം മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം 29 പേരെ വകവരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്റ്) പ്രവർത്തകർക്കാണ് ജഡ്ജി അജയ് സിംഗ് രാജ്‌പുത് ശിക്ഷ വിധിച്ചത്. കുറ്റവാളികളിൽ രണ്ടു വനിതകളുമുണ്ട്.
2013 മേയ് 25ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു സംഭവം. ജിറാം ഘാട്ടിയിലെ ദേശീയ പാത വഴി കോൺഗ്രസിന്റെ 'പരിവർത്തൻ റാലി' കടന്നു പോകുകയായിരുന്നു. കോൺഗ്രസിന്റെ ഛത്തീസ്ഗഢ് അദ്ധ്യക്ഷനായിരുന്ന നന്ദ് കുമാർ പട്ടേൽ,മകൻ ദിനേശ്,മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ,മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല,മുൻ എം.എൽ.എ ഉദയ് മുദ്ലിയാർ തുടങ്ങിയ നേതാക്കൾക്കു പുറമെ പ്രവർത്തകരും,സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. 30ൽപ്പരം പേർക്ക് പരിക്കേറ്റിരുന്നു.
ചുവന്ന ഇടനാഴിയെന്ന് അറിയപ്പെടുന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിലായിരുന്നു ആക്രമണം. 25 വാഹനങ്ങളിലായാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നീങ്ങിയത്. മരങ്ങൾ മുറിച്ചിട്ട് റോഡ് ബ്ലോക്കാക്കിയ മാവോയിസ്റ്റുകൾ ആദ്യം ഒരു കാർ ബോംബ് സ്‌ഫോടനത്തിൽ തകർത്തു. പിന്നാലെ തുരുതുരാ വെടിയുതിർത്തു. ഗ്രനേഡുകൾ എറിഞ്ഞു. മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ലയെ പോയിന്റ് ബ്ലാങ്കിലാണ് വെടി വച്ചു കൊന്നത്. നേതാക്കളെ കുത്തി പരിക്കേൽപ്പിച്ചു. മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമയുടെ മൃതദേഹത്തിൽ 78ൽപ്പരം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |