
യുദ്ധ ഭീതിയിൽ അടിതെറ്റി ധന വിപണികൾ
ഓഹരി, സ്വർണം, രൂപ താഴേക്ക്
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ എണ്ണ വില കുതിച്ചുയർന്നതോടെ ഓഹരി, സ്വർണം, രൂപ എന്നിവ കനത്ത സമ്മർദ്ദം നേരിടുന്നു. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിനടുത്താണ്. എണ്ണ വിലയിലെ കുതിപ്പ് ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ ജാഗ്രതയോടെ നീങ്ങുകയാണ്. സൗദി അറേബ്യയിലെ എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളും എണ്ണവിതരണ രംഗം അനിശ്ചിതത്വം വർദ്ധിപ്പിച്ചു. സൗദിയുടെ ഈസ്‌റ്റ് വെസ്‌റ്റ് പൈപ്പ്ലൈൻ അടച്ചതോടെ ആഗോള എണ്ണ വിതരണത്തിന്റെ നാല് ശതമാനം വരെ ബാധിച്ചേക്കും.
അമേരിക്കൻ ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദമാണുണ്ടായത്. വിലക്കയറ്റ ഭീഷണി ശക്തമായതോടെ പത്ത് വർഷത്തെ യു.എസ് ബോണ്ടുകളുടെ യീൽഡ് 2007ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലെത്തി. നാണയപ്പെരുപ്പം നേരിടാൻ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കൂട്ടാനുള്ള സാദ്ധ്യതകളാണ് ബോണ്ടുകൾക്ക് കരുത്തായത്. സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയടക്കമുള്ള വിപണികളിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കുകയാണ്.
ജാഗ്രതയോടെ നിക്ഷേപകർ
സെൻസെക്‌സ് ഇന്നലെ 777.4 പോയിന്റ് ഇടിഞ്ഞ് 74,003.82ൽ അവസാനിച്ചു. നിഫ്‌റ്റി മുഖ്യ സൂചിക 279.5 പോയിന്റ് ഇടിഞ്ഞ് 23,118.60ൽ എത്തി. ഐ.ടി, ഫാർമസ്യൂട്ടിക്കൽ, കൺസ്യൂമർ ഗുഡ്‌സ് മേഖലകളിലെ കമ്പനികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്.
ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലുണ്ടായ വാങ്ങൽ താത്പര്യമാണ് വിപണിക്ക് നേരിയ തോതിൽ ആശ്വാസം പകർന്നത്.
രൂപയ്ക്ക് സമ്മർദ്ദം
ക്രൂഡോയിൽ വിലയിലെ കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിന്റെ കരുത്തും ഇന്ത്യൻ രൂപയ്ക്കും സമ്മർദ്ദം സൃഷ്‌ടിച്ചു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 0.4 ശതമാനം ഇടിഞ്ഞ് 95.96ൽ അവസാനിച്ചു. രണ്ട് മാസത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |