SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.57 PM IST

ഇന്ത്യയിൽ സൗജന്യ യുപിഐ ഇടപാടുകളുടെ കാലം അവസാനിച്ചോ? ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

upi-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ന് എന്തിനും ഏതിനും പണമിടപാടുകൾക്കായി ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള ആപ്പുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇന്ത്യ ഏതാണ്ട് പൂർണമായും ‌ഡ‌ിജിറ്റൽ പണമിടപാടിലേയ്ക്ക് മാറിക്കഴിഞ്ഞു. എന്നാൽ സൗജന്യ യുപിഐ ഇടപാടുകൾക്ക് ഇന്ത്യയിൽ അവസാനമാവുകയാണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നുമാണ് ഉത്തരം. നിങ്ങൾ ആരാണെന്നും എത്ര രൂപയാണ് അയക്കുന്നതെന്നും സ്വീകരിക്കുന്നതെന്നും അനുസരിച്ചായിരിക്കും ഇനിമുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുക.

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും ​​റുപേ കാർഡ് ഉപയോഗിച്ചുള്ള ഡെബിറ്റ് കാർഡ് പണമിടപാടുകൾക്കും ​​ബാങ്കുകളും ഓൺലൈൻ പ്ളാറ്റ്‌ഫോമുകളും യാതൊരു നിരക്കും ചുമത്തരുതെന്ന് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞദിവസം നിർദ്ദേശം പുറത്തിറക്കിയിരുന്നു. 2000 രൂപ വരെയുള്ള ഇത്തരം ഇടപാടുകളെ ഇലക്ട്രോണിക് ഇടപാടായി കണക്കാക്കണം. അതിനാൽ പണം അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് നേരിട്ടോ അല്ലാതെയോ ചാർജ് ചുമത്തരുതെന്നാണ് കേന്ദ്ര നിർദ്ദേശം.

യുപിഐ ഇടപാട് നടത്തുന്നയാൾ ഒരു ഉപഭോക്താവാണെങ്കിൽ അധിക ചാർജ് നൽകേണ്ടതില്ല, സേവനം പൂർണമായും സൗജന്യമായിരിക്കും. എന്നാൽ ഓൺലൈൻ പണമിടപാട് നടത്തുന്നയാൾ ഒരു വ്യാപാരിയാണെങ്കിൽ ഒറ്റത്തവണയായി 2000 രൂപയിൽ കൂടുതൽ തുക ലഭിക്കുമ്പോൾ 0.4 ശതമാനം ഫീസ് നൽകേണ്ടതുണ്ട് (പരമാവധി 300 രൂപ വരെ). എന്നാൽ, റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ഇന്ധനത്തിനുള്ള പണമടയ്ക്കൽ തുടങ്ങിയ ഇടപാടുകൾക്ക് ഈ ഫീസ് അഞ്ച് രൂപയായി നിജപ്പെടുത്തിട്ടുണ്ട്. ഇത്തരം ഇടപാടുകളിൽ 2000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് അഞ്ച് രൂപയുടെ നിശ്ചിത നിരക്ക് ബാധകമായിരിക്കും. എന്നാൽ ഇതിനായി ഉപഭോക്താവ് പണം നൽകേണ്ടതില്ല. വിൽപ്പനക്കാരനാണ് ആ തുക നൽകേണ്ടത്. മാത്രമല്ല അതിനായി ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനും അവർക്ക് കഴിയില്ല.

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിനായുള്ള (യുപിഐ) 'മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' (എംഡിആർ) ചട്ടക്കൂടിന്റെ ഭാഗമാണ് ഈ നിരക്കുകൾ. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും സേവനം വിപുലീകരിക്കുന്നതിനും സഹായിക്കുന്നതിനായി ഈ തുക ബാങ്കുകൾക്കും ആപ്പ് സേവനദാതാക്കൾക്കും ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

എന്തൊക്കെയായിരിക്കും സൗജന്യം?

  • തുകയുടെ വലുപ്പം പരിഗണിക്കാതെ വ്യക്തികൾ തമ്മിലുള്ള എല്ലാ യുപിഐ ഇടപാടുകളും സൗജന്യമായിരിക്കും. ഇത് എത്ര തുക ആയാലും വ്യക്തികൾ തമ്മിലുള്ള എല്ലാ ഇടപാടുകളും പൂർണമായും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആകെ ഇടപാട് മൂല്യത്തിന്റെ 70 ശതമാനവും ഇതിൽ ഉൾപ്പെടുന്നു.യുപിഐ വഴി പണം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ വ്യക്തികളിൽ നിന്ന് ഇടപാട് ഫീസോ പ്ലാറ്റ്‌ഫോം ഫീസോ മറ്റ് നിരക്കുകളോ ഈടാക്കാൻ പാടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
  • 2000 രൂപ വരെയുള്ള വ്യാപാരി പേയ്‌മെന്റുകൾക്കും ഇടപാട് സൗജന്യമായിരിക്കും. ഉപഭോക്താക്കൾ വ്യാപാരികൾക്ക് നൽകുന്ന 2000 രൂപ വരെയുള്ള പേയ്‌മെന്റുകൾക്ക് യാതൊരു നിരക്കും ഈടാക്കില്ല.
  • ചെറുകിട വ്യാപാരികൾക്കുള്ള പേയ്‌മെന്റുകളും സൗജന്യമായിരിക്കും. കുറഞ്ഞ തുകയിലുള്ള ഇടപാടുകൾ പതിവായി നടത്തുന്ന ചെറുകിട വ്യാപാരികൾക്കും പ്രാദേശിക കടക്കാർക്കും തെരുവോര കച്ചവടക്കാർക്കും ഇത് വലിയ ആശ്വാസമാണ്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്വീകരിക്കുന്നതിന് അവർക്ക് യാതൊരു തുകയും നൽകേണ്ടതില്ല.

എവിടെയൊക്കെയാണ് ഫീസ് ബാധകം?

  • 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകളിലാണ് അധിക നിരക്കുകൾ ബാധകമാകുന്നത്. ഏതെങ്കിലും ഔട്ട്‌ലെറ്റിൽ 2000 രൂപയിൽ കൂടുതൽ തുകയ്ക്കുള്ള പേയ്‌മെന്റ് നടത്തുമ്പോൾ 0.4 ശതമാനം നിരക്കിൽ എംഡിആർ ഈടാക്കും. ഈ നിരക്കിന് പരമാവധി 300 രൂപ എന്ന പരിധിയുണ്ട്. വ്യാപാരിയാണ് ഈ തുക അടയ്‌ക്കേണ്ടത്. ഈ നിരക്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
  • റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻസ്, ഇൻഷുറൻസ്, ഇന്ധനം, കൃഷി സംബന്ധമായവ എന്നിവയിൽ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ നിശ്ചിത ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
  • മ്യൂച്ചൽ ഫണ്ട്, സെക്യൂരികൾ, സ്റ്റോക്ക് ബ്രോക്കർ, ഡീലർ എന്നിവയിലെ ഇടപാടുകൾക്ക് 0.02 ശതമാനം എംഡിആർ ഈടാക്കും.

ഈടാക്കുന്ന തുക ആർക്കാണ് ലഭിക്കുക?

യുപിഐ ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് സർക്കാരിന് ലഭിക്കില്ല. വരുമാനം ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, യുപിഐ ആപ്പ് ദാതാക്കൾ എന്നിവർക്കാണ് ലഭിക്കുന്നത്.

ഉദാഹരണം

നിങ്ങൾ കാറിന്റെ ഇന്ധന ടാങ്ക് നിറയ്ക്കുന്നു. ബില്ലിൽ 5000 രൂപ എന്ന് കാണിക്കുന്നു. എന്നാൽ പെട്രോൾ പമ്പ് നടത്തുന്നത് നിങ്ങളാണെങ്കിൽ മാത്രമേ നിങ്ങളിൽ നിന്ന് ഫീസ് ഈടാക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ അഞ്ച് രൂപയുടെ ഒരു നിശ്ചിത നിരക്കാണ് ബാധകമാകുന്നത്. അത് ഇന്ധന കമ്പനിയോ പെട്രോൾ പമ്പ് നടത്തിപ്പുകാരനോ ആണ് നൽകുന്നത്. ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾ ഇന്ധനത്തിനുള്ള പണം മാത്രം നൽകിയാൽ മതി.

English Summary

India has introduced charges for UPI merchant transactions exceeding INR 2000, effective October 15. Consumer-to-consumer payments and merchant transactions up to INR 2000 remain free. Merchants will incur a 0.4% fee (up to INR 300) for larger transactions, or a fixed INR 5 for specific services like fuel. These charges, part of the MDR framework, support banks and payment providers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPI, UPI FEES, UPI EXTRA CHARGE, UPI TRANSACTIONS, GOOGLE PAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360