ബംഗളൂരു: ജോലി ചെയ്യാതെ എംഎൽഎയുടെ ബന്ധു 70,000 രൂപ മാസ ശമ്പളം കൈപ്പറ്റിയതായി പരാതി. കർണാടക ബഗൽകോട്ട് എംഎൽഎ ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. കർണാടകയിലെ നമ്മ ക്ളിനിക്കൽ ജോലി ചെയ്യുകയാണ് അങ്കിതയെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ചെയ്യുകയാണ് അങ്കിത.
സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നമ്മ ക്ളിനിക്കിൽ നിന്ന് ശമ്പളം കൈപ്പറ്റിക്കൊണ്ട് അങ്കിത ബിരുദാനന്തര ബിരുദം ചെയ്തുവെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് ബഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ ഗജനൻ ബാലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അങ്കിത ഹാജരായില്ല. സെപ്തംബർ 18ന് അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡോക്‌ടർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. മാർച്ച് മൂന്ന് മുതൽ സെപ്തംബർവരെ അങ്കിത ജോലിക്ക് ഹാജരായില്ലെന്നും ഇതിനാൽ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറുടെ സേവനം ലഭ്യമായില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണിതെന്നും വിഷയം ഗൗരവമായാണ് കാണുന്നതെന്ന് നോട്ടീസിൽ പറയുന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പ്രൊഫഷണൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ഇതിൽ പരാമർശിക്കുന്നുണ്ട്.
അനുവാദമില്ലാതെ ഒരേസമയം രണ്ട് ജോലികളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന കാലയളവിൽ അങ്കിത കൈപ്പറ്റിയ മുഴുവൻ ശമ്പളവും ഓണറേറിയവും നിലവിലുള്ള ചട്ടങ്ങൾ പ്രകാരം തിരിച്ചുപിടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോപണങ്ങളെത്തുടർന്ന് അങ്കിതയെ ജില്ലാ ഹെൽത്ത് ഓഫീസർ രാജ്‌കുമാർ യാരഗൾ ചുമതലയിൽ നിന്ന് നീക്കി.
Dr. Ankita Yaragal, a Karnataka MLA's relative, faces allegations of drawing a ₹70,000 monthly salary from a government Namma Clinic without working. She reportedly pursued a postgraduate course while on the clinic's payroll from March to September. Authorities have launched an inquiry, issued summons for questioning, and removed her from duty, warning that salaries received in violation of service rules will be recovered.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |