മുംബയ്: വർഷങ്ങളായി പറ്റിക്കപ്പെട്ടെന്നോ... അതെ, ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്ക് റം അല്ല. റമ്മിന്റെ ഫ്‌ളേവർ ചേർത്ത സ്പിരിറ്റ് മാത്രം. ഇപ്പോഴത്തെ രൂപത്തിൽ റം എന്ന പേരിൽ വിൽക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയെ അറിയിച്ചത് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ).
ന്യൂട്രൽ സ്പിരിറ്റും റം ഫ്‌ളേവറിംഗും ചേർത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും റം ഫ്‌ളേവേഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വില്പന നിറുത്തി. ഇതോടെ ഒരു കോടിയാണ് ദിവസവും കമ്പനിക്ക് നഷ്ടമുണ്ടായത്.
ഓൾഡ് മങ്ക് ബോട്ടിലുകളിൽ ഉപയോഗിച്ചിരുന്ന 'സെവൻ ഇയേഴ്സ് ഓൾഡ് ബ്ലെൻഡഡ്' എന്ന വാചകത്തിനെതിരേ എഫ്.എസ്.എസ്.എ.ഐ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഓൾഡ് മങ്കിന്റെ നിർമ്മാതാക്കളായ മോഹൻ റോക്കി സ്പ്രിംഗ് വാട്ടർ നൽകിയ ഹർജിയിലാണ് അതോറിട്ടി ഇക്കാര്യം അറിയിച്ചത്. ബ്ലെൻഡിലെ പാകമായ റം സ്പിരിറ്റ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നും ഇത് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അതോറിട്ടി പറയുന്നു. മദ്യത്തിൽ ചേർക്കുന്ന ഫ്‌ളേവറുകളെക്കുറിച്ചുള്ള വിവരം ലേബലിൽ ചെറിയ അക്ഷരത്തിലാണുള്ളത്. ഇത് കണ്ടെത്താനും വായിക്കാനും പ്രയാസവുമാണ്. കരിമ്പും ധാന്യങ്ങളും പുളിപ്പിച്ചാണ് റമ്മും വിസ്‌കിയും ഒക്കെ നിർമ്മിക്കുന്നത്.
ഓൾഡ് ബ്‌ളെൻഡഡ് ഔട്ട്
ഫ്‌ളേവറിംഗ് സംബന്ധിച്ച വിവരം വലിയ അക്ഷരത്തിൽ രേഖപ്പെടുത്താമെന്ന് നിർമ്മാണക്കമ്പനി കോടതിയെ അറിയിച്ചു. സെവൻ ഇയേഴ്സ് ഓൾഡ് ബ്ലെൻഡഡ് എന്ന വാചകം ഒഴിവാക്കാമെന്നും അറിയിച്ചു. 11ന് വീണ്ടും കേസ് പരിഗണിക്കും.
നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |