മാഞ്ചസ്റ്റർ: ഏറെ പ്രതീക്ഷകളോടെ ക്രീസിലിറങ്ങിയ യുവ വിസ്മയം വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ നിരാശയോടെ മടക്കം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ വെടിക്കെട്ട് തുടക്കമിട്ടെങ്കിലും 14 റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.
ക്രീസിലെത്തിയ ഉടൻ തന്നെ രണ്ട് തകർപ്പൻ സിക്സറുകൾ പറത്തി താരം തന്റെ വരവ് അറിയിച്ചിരുന്നു. നേരിട്ട 10 പന്തുകളിൽ നിന്ന് 14 റൺസുമായി നിൽക്കുമ്പോഴാണ് വിൽ ജാക്സ് എറിഞ്ഞ നാലാം ഓവറിൽ താരം വീണത്. ക്രീസ് വിട്ടിറങ്ങി വലിയൊരു സിക്സറിന് മുതിർന്ന വൈഭവിനെ ഇംഗ്ലണ്ട് കീപ്പർ കൃത്യതയോടെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
മത്സരത്തിൽ പുറത്തായെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ചാണ് വൈഭവ് ഇന്ന് ക്രീസ് വിട്ടത്. സഞ്ജു സാംസണ് പകരക്കാരനായി ടീമിലെത്തിയ വൈഭവ്, 15 വയസും 99 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യയ്ക്കായി പാഡണിഞ്ഞത്. ഇതോടെ പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കാഡ് വൈഭവ് സ്വന്തമാക്കി.
16 വയസും 205 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറിയ സച്ചിൻ ടെണ്ടുൽക്കറുടെ ദശാബ്ദങ്ങൾ പഴക്കമുള്ള റെക്കാഡാണ് പതിനഞ്ചുകാരൻ തിരുത്തിയത്. മത്സരത്തിന് മുന്നോടിയായി യുവതാരം തിലക് വർമ്മയാണ് വൈഭവിന് ഇന്ത്യൻ ക്യാപ് കൈമാറിയത്. എട്ട് ഫോറും ഒരു സിക്‌സുൾപ്പെയടെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചാണ് ഓപ്പണർ അഭിഷേക് ശർമ ക്രീസ് വിട്ടത്. രണ്ട് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ നിലവിൽ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്നാണ് മുന്നോട്ട് നയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |