
രാമഭക്തർ അതീവ ദുഃഖിതർ,രോഷാകുലർ
കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ളയെ അതിരൂക്ഷമായി അപലപിച്ച് ആർ.എസ്.എസ്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ മുഴുവൻ സമൂഹത്തിന്റെയും രാമഭക്തരുടെയും വിശ്വാസത്തെയും വികാരത്തെയും ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് സംഘടനയുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു.
കൊള്ള പുറത്തുവന്നശേഷം ആദ്യമായാണ് ആർ.എസ്.എസ് നേതൃത്വം പരസ്യമായി പ്രതികരിക്കുന്നത്.
ഹിന്ദു സമൂഹത്തെ സംബന്ധിച്ച് രാമജന്മഭൂമി ആദരവിന്റെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമാണ്. തലമുറകളുടെ പോരാട്ടവും കോടിക്കണക്കിന് രാമഭക്തരുടെ സമർപ്പണവും ത്യാഗവും രക്തസാക്ഷിത്വവും അതിനു പിന്നിലുണ്ട്.
ഞങ്ങളെല്ലാവരും അങ്ങേയറ്റം ദുഃഖിതരും രോഷാകുലരുമാണ്. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അസാധാരണ വിഷയമായി കണ്ട് ക്ഷേത്ര നടത്തിപ്പിലെ പാകപിഴകൾ പരിഹരിക്കാൻ ഫലപ്രദമായ നടപടിയെടുക്കണം. ഭരണസമിതിയും എസ്.ഐ.ടിയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗൂഢനീക്കങ്ങളെ
പരാജയപ്പെടുത്തണം
ഈ സന്ദർഭം മുതലെടുത്ത് ഹിന്ദുവിരുദ്ധ- ദേശവിരുദ്ധ ശക്തികൾ ഹിന്ദു ധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആർ.എസ്.എസ് കുറ്റപ്പെടുത്തി.
അത്തരം ഗൂഢനീക്കങ്ങളെ പരാജയപ്പെടുത്തണം. വിശ്വാസികൾ ക്ഷമയും സംയമനവും പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |