
ന്യൂഡൽഹി: രാജ്യത്ത് വിറ്റഴിക്കുന്ന എനർജി ഡ്രിങ്കുകൾക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. 'റെഡ് ബുൾ',പെപ്‌സികോയുടെ 'അഡ്രെനാലിൻ റഷ്', 'സ്റ്റിംഗ്', 'മോൺസ്റ്റർ', 'ഹെൽ', 'കാംപ' എന്നീ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിട്ടി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നോട്ടീസ് അയച്ചു. തെറ്റായ ബ്രാൻഡിംഗും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. 'എനർജി ഡ്രിങ്ക്' എന്ന പേരിൽ ഔദ്യോഗികമായോ മാനദണ്ഡപ്രകാരമോ ഉള്ള ഒരു പ്രത്യേക വിഭാഗം നിലവിലില്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, തങ്ങളുടെ ഉത്പന്നങ്ങളെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഭക്ഷ്യവിഭാഗമാണെന്ന് അവകാശപ്പെടാൻ കമ്പനികൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി. കമ്പനികളുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കും.
താത്കാലികമായ ഉണർവ്,
കടുത്ത പാർശ്വഫലം
മനസിനെ ഉത്തേജിപ്പിക്കുന്നു, ശരീരത്തെ ഊർജ്ജസ്വലമാക്കുന്നു, ശ്രദ്ധ വർദ്ധിപ്പിക്കുന്നു, പൊതുവായി കാണുന്ന ബലഹീനതയെ മറികടക്കാൻ സഹായിക്കുന്നു തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്നാണ് ആക്ഷേപം. കഫെയ്ൻ, ഷുഗർ, മറ്റ് ഉത്തേജകങ്ങൾ എന്നിവ എനർജി ഡ്രിങ്കുകളിൽ വ്യാപകമാണെന്ന് പരാതികളുയർന്നിരുന്നു. താത്കാലികമായ ഉണർവ് നൽകിയേക്കും. എന്നാൽ ഹൃദയമിടിപ്പ് കൂടുക, ഉത്കണ്ഠ, ഉറക്കകുറവ്, നിർജ്ജലീകരണം, തലവേദന, പെട്ടെന്നുണ്ടാകുന്ന ഊർജ്ജക്ഷയം തുടങ്ങിയ പാർശ്വഫലങ്ങളുണ്ടായേക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവുമുള്ളവർ തുടങ്ങിയവർ പതിവായോ അമിതമായോ കഴിക്കുന്നത് അപകടകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |