SignIn
Kerala Kaumudi Online
Wednesday, 08 July 2026 1.32 AM IST

ഫിൽ സാൽട്ടിന് അർദ്ധസെഞ്ച്വറി, ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ; ആദ്യ വിജയം തേടി ഇന്ത്യ

harshit-rana-
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി- 20 മത്സരത്തിൽ നിന്നും ടീം ഇന്ത്യ.

ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി- 20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 201 റൺസാണ് അടിച്ചുകൂട്ടിയത്. 70 റൺസ് നേടിയ ഓപ്പണർ ഫിൽ സാൽട്ടാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. ട്വന്റി- 20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 200ലധികം റൺസ് ഇന്ത്യ ഇതുവരെ പിന്തുടർന്ന് ജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് വിജയിച്ചാൽ ടീം ഇന്ത്യയ്ക്ക് പുതിയ ചരിത്രമാകും.


ഇന്ത്യൻ നിരയിൽ പേസർമാരായ ഹർഷിത് റാണയും അരങ്ങേറ്റം കുറിച്ച പ്രിൻസ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി. ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ ജോസ് ബട്‌ലറെ (21 പന്തിൽ 36) ക്ലീൻ ബൗൾഡാക്കി പ്രിൻസ് യാദവ് ഇന്ത്യയ്ക്ക് ആശ്വാസം നൽകിയിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ബട്‌ലർ പുറത്തായതിന് പിന്നാലെ നായകൻ ഹാരി ബ്രൂക്ക് ഫിൽ സാൽട്ടിനൊപ്പം ചേർന്നു. ഇന്ത്യൻ സ്പിന്നർമാരായ അക്സർ പട്ടേലിനും വരുൺ ചക്രവർത്തിക്കും ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല.


കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റം വരുത്തിയാണ് ക്യാപ്‌ടൻ ശ്രേയസ് അയ്യർ ടീമിനെ ഇറക്കിയത്. കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്ററിൽ മോശം പ്രകടനം പുറത്തെടുത്ത രവി ബിഷ്‌ണോയിയെ ടീമിൽ നിന്ന് ഒഴിവാക്കി. പ്രിൻസ് യാദവാണ് ബിഷ്‌ണോയിക്ക് പകരം പ്ലെയിംഗ് ഇലവനിൽ എത്തിയത്.

കഴിഞ്ഞ മത്സരത്തിൽ 17-ാം ഓവറിൽ 29 റൺസ് വഴങ്ങിയതും മത്സരത്തിലുടനീളം മൂന്ന് നോബൗളുകൾ എറിഞ്ഞതുമാണ് ബിഷ്‌ണോയിക്ക് തിരിച്ചടിയായത്. കഴിഞ്ഞ കളിയിലെ നാല് വിക്കറ്റിന്റെ തോൽവിക്ക് കാരണം ബിഷ്‌ണോയിയുടെ ഓവറാണെന്ന് മത്സരശേഷം ശ്രേയസ് അയ്യർ തുറന്നുപറഞ്ഞിരുന്നു.


അഞ്ച് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് പിന്നിലാണ്. പരമ്പരയിൽ 1-1 എന്ന നിലയിൽ ഒപ്പമെത്തണമെങ്കിൽ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്.

മലയാളി താരം സഞ്ജു സാംസണിന് പകരം ടീമിലെത്തിയ യുവതാരം വൈഭവ് സൂര്യവംശിയുടെ ഇന്നത്തെ പ്രകടനത്തിലേക്ക് കൂടിയാണ് ആരാധകർ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്ററിൽ കളിച്ച ആദ്യ മത്സരത്തിൽ ജോഫ്ര ആർച്ചർക്കും ജോഷ് ടംഗിനും എതിരെ ഓരോ സിക്സറുകൾ പറത്തി 10 പന്തിൽ 14 റൺസ് വൈഭവ് നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, LATESTNEWS, INDIA VS ENGLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360