
മുംബയ്: നിലവിലെ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചും മുൻ സഹതാരവുമായ ഗൗതം ഗംഭീറുമായുള്ള അസ്വാരസ്യങ്ങളെക്കുറിച്ച് മനസുതുറന്ന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. 2023 ഡിസംബറിലെ ലെജൻസ് ലീഗ് ക്രിക്കറ്റിനിടെയുണ്ടായ വാക്കുതർക്കത്തെക്കുറിച്ചാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്.
'ഗംഭീർ ആദ്യ ബോൾ അടിച്ചുപറത്തി. കാരണം അദ്ദേഹത്തിന് എന്റെ പന്ത് എങ്ങനെ വരുമെന്നറിയാമായിരുന്നു. അദ്ദേഹം വളരെ മികച്ച ക്രിക്കറ്ററാണ്. അദ്ദേഹത്തിന്റെ കോച്ചിംഗിനെക്കുറിച്ചറിയില്ല. പക്ഷേ നല്ല ക്രിക്കറ്ററാണ്. അതുകൊണ്ട് ഞാൻ രണ്ടാമത് ബൗൺസർ എറിഞ്ഞു.
അദ്ദേഹം എന്താണ് പറഞ്ഞതെന്നറിയാമോ? നിന്നെ ഞാൻ എടുത്തോളാമെന്ന്. അദ്ദേഹം എന്നോട് അസഭ്യം പറഞ്ഞുവെന്നത് വ്യക്തമാണ്. അദ്ദേഹമെന്നെ ഫിക്‌സർ എന്നുവിളിച്ചു. അപ്പോൾ ഞാൻ മുന്നോട്ടുപോയി അദ്ദേഹത്തോട് താങ്കൾ ഓകെയാണോയെന്ന് ചോദിച്ചു. എനിക്ക് നല്ല ശരീരമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ ഞാൻ അടിക്കുമെന്ന പ്രതീതി തോന്നിപ്പിച്ചിരുന്നു. അപ്പോൾ അദ്ദേഹമെന്നോട് മോശം വാക്ക് പറഞ്ഞു. വീണ്ടും ഫിക്‌സർ എന്നും ദേശദ്രോഹിയെന്നും വിളിച്ചു'- എന്നാണ് ഒരു അഭിമുഖത്തിൽ ശ്രീശാന്ത് വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ 2007 ട്വന്റി 20 ലോകകപ്പ് സ്ക്വാഡിലും 2011ലെ ഏകദിന ലോകകപ്പ് സ്‌ക്വാഡിലും ഗംഭീറും ശ്രീശാന്തും സഹതാരങ്ങളായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.
ഇന്ത്യൻ ക്രിക്കറ്റിന് പരമ്പരാഗത ശൈലിയിലെ ഒരു കോച്ചിനെ ആവശ്യമില്ലെന്നും എംഎസ് ധോണിയെപ്പോലെയുള്ള മെന്ററെ ആണ് ആവശ്യമെന്നും കോച്ചിനെ മാറ്റണമെന്നും ശ്രീശാന്ത് അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് ടീമിനെ ഗംഭീർ പരിശീലിപ്പിക്കുന്ന വിധത്തിൽ തനിക്ക് തൃപ്‌തിയില്ലെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |