SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.32 AM IST

ടൈറ്റിൽ തേടി ടൈറ്റാൻസ്

gujarat-titans

ഐ.പി.എൽ കിരീടം ലക്ഷ്യമിട്ട് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റാൻസ്

ഐ.പി.എല്ലിൽ വലതുകാൽവച്ച് അരങ്ങേറിയ സീസണിൽതന്നെ കപ്പുയർത്തിയ ടീം. കഴിഞ്ഞ നാലുസീസണുകളിൽ മൂന്നിലും പ്ളേ ഓഫിൽ കളിച്ച ടീം. ആരാധകസംഘങ്ങളുടെ ബാഹുല്യമില്ലെങ്കിലും കരുത്തരായ താരങ്ങളുടെ കൂട്ടായ്മ. ഇന്ത്യൻ ടീമിന്റെ നായകപദവിയിലേക്കുവരെ നടന്നുകയറിയ ചെറുപ്പക്കാരനായ ക്യാപ്ടൻ. ചെറുപ്പവും ചുറുചുറുക്കും നിറഞ്ഞ താരനിരയെ ഒരു ചരടിൽ കോർത്ത മണിമുത്തുകൾ പോലെ കോർത്തെടുക്കാൻ പ്രാപ്തനായ പരിശീലകൻ. ഗുജറാത്ത് ടൈറ്റാൻസ് ടീമിനെക്കുറിച്ച് പറയാനേറെയുണ്ട്.

2022ലാണ് ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എല്ലിൽ അരങ്ങേറുന്നത്. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്ടൻസിക്ക് കീഴിൽ ആദ്യ സീസൺ ഫൈനലിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കിരീടനേട്ടം. 2023ൽ വീണ്ടും ഹാർദിക്കിന് കീഴിലിറങ്ങി റണ്ണേഴ്സ് അപ്പ്. ഫൈനലിൽ തോറ്റത് ചെന്നൈ സൂപ്പർ കിംഗ്സിനോട്. 2024ൽ ഹാർദിക് മുംബയ്‌യിലേക്ക് മടങ്ങിയപ്പോൾ ശുഭ്മാൻ ഗിൽ ക്യാപ്ടനായി. ക്യാപ്ടനായുള്ള ആദ്യ സീസണിൽ പ്ളേഓഫിൽ എത്താനായില്ലെങ്കിലും കഴിഞ്ഞ സീസണിൽ എലിമിനേറ്ററിലെത്തിയാണ് പുറത്തായത്.

കോർ ടീമിൽ മാറ്റമില്ലാതെ

തങ്ങളുടെ ശക്തികേന്ദ്രങ്ങളായ താരങ്ങളിൽ വലിയ മാറ്റമൊന്നും വരുത്താതെയാണ് ഗുജറാത്ത് ടീം മാനേജ്മെന്റ് ഈ സീസണിൽ തയ്യാറെടുത്തിരിക്കുന്നത്. ക്യാപ്ടൻ ഗിൽ അടക്കം 20 താരങ്ങളെയാണ് താരലേലത്തിന് വിടാതെ ടീമിൽ ഉറപ്പിച്ചുനിറുത്തിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാനിൽ നിന്നെത്തിയ ജോസ് ബട്ട്‌ലർ, തുടക്കം മുതൽ ടീമിനൊപ്പമുള്ള റാഷിദ് ഖാൻ,ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദ, കിവീസ് ആൾറൗണ്ടർ ഗ്ളെൻ ഫിലിപ്പ്സ് എന്നിവർ ടൈറ്റാൻസ് ടീമിലുണ്ട്. സായ് സുദർശൻ, സായ് കിഷോർ, വാഷിംഗ്ടൺ സുന്ദർ, ഷാറുഖ് ഖാൻ, രാഹുൽ തെവാത്തിയ,മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ ഇന്ത്യൻ താരങ്ങളെയും നിലനിറുത്തി. ഏഴു കോടി മുടക്കി വിൻഡീസ് ആൾറൗണ്ടർ ജാസൺ ഹോൾഡറെയും രണ്ട് കോ‌ടിക്ക് ഇംഗ്ളീഷ് ഫിനിഷർ ടോം ബാന്റണിനെയുമാണ് ഈ സീസണിൽ ഗുജറാത്ത് പ്രധാനമായും ടീമിലെത്തിച്ചത്.

ഇവർ കുന്തമുനകൾ

ശുഭ്മൻ ഗിൽ

ട്വന്റി-20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് കൊതിക്കുന്ന ഗില്ലിന് ഈ ഐ.പി.എൽ സീസൺ നിർണായകമാണ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ക്യാപ്‌ടനായ ഗിൽ ചെറുഫോർമാറ്റിൽ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 650 റൺസ് നേടിയിരുന്നു.

സായ് സുദർശൻ

കഴിഞ്ഞ സീസണിൽ ടൂർണമെന്റിലെ ടോപ് സ്കോററായത് സായ് സുദർശനാണ്. 15 മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും ആറ് അർദ്ധസെഞ്ച്വറികളുമടക്കം 759 റൺസടിച്ച സായ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുമെത്തി.

ജോസ് ബട്ട്‌ലർ

കഴിഞ്ഞ സീസണിൽ ഗുജറാത്തിലെത്തിയ ബട്ട്‌ലർ 14 കളികളിൽ 538 റൺസ് നേടിയിരുന്നു. ലോകകപ്പിൽ ഫോമിലല്ലായിരുന്ന ബട്ട്‌ലർക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരമാണിത്.

റാഷിദ് ഖാൻ

ട്വന്റി-20 ഫോർമാറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ റാഷിദ് ഖാന് കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ ഒൻപത് വിക്കറ്റുകൾ മാത്രമേ നേടാനായിരുന്നുള്ളൂ.

സായ് കിഷോർ

കഴിഞ്ഞ സീസണിൽ 19 വിക്കറ്റുകളാണ് സായ് കിഷോർ നേടിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ സ്പിന്നറും സായ് കിഷോറായിരുന്നു.

ടോം ബാന്റൺ

മികച്ച ഫിനിഷറാണ് ഇംഗ്ളണ്ടിൽ നിന്നെത്തിയ ഈ വിക്കറ്റ് കീപ്പർ. ലോകകപ്പിൽ മികച്ച ഇന്നിംഗ്സുകൾ പുറത്തെ‌ടുത്തിരുന്നു. 2020ൽ കൊൽക്കത്തയ്ക്കുവേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച ബാന്റണിന്റെ ഐ.പി.എല്ലിലേക്കുള്ള തിരിച്ചുവരവാണിത്.

ടൈറ്റാൻസ് സ്ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), സായ് സുദർശൻ, ജോസ് ബട്ട്‌ലർ,ടോം ബാന്റൺ,കുമാർ കുശാഗ്ര,അനുജ് റാവത്ത്,ഷാറുഖ് ഖാൻ,ജാസൺ ഹോൾഡർ,ഗ്ളെൻ ഫിലിപ്പ്സ്,റാഷിദ് ഖാൻ , നിഷാന്ത് സിന്ധു,രാഹുൽ തെവാത്തിയ,മാനവ് സുതർ,വാഷിംഗ്ടൺ സുന്ദർ,മുഹമ്മദ് സിറാജ്,അർഷദ് ഖാൻ,ഗുർനൂർ ബ്രാർ,അശോക് ശർമ്മ,പ്രസിദ്ധ്കൃഷ്ണ, പൃഥ്വിരാജ്,കാഗിസോ റബാദ,സായ് കിഷോർ, ഇഷാന്ത് ശർമ്മ, ലൂക്ക് വുഡ്,ജയന്ത് യാദവ്.

ഹെഡ് കോച്ച് : ആശിഷ് നെഹ്‌റ

ബാറ്റിംഗ് കോച്ച് : മാത്യു ഹെയ്ഡൻ

അസിസ്റ്റന്റ് കോച്ച് : വിജയ് ദഹിയ

സപ്പോർട്ടിംഗ് കോച്ച് : പാർത്ഥിവ് പട്ടേൽ

ആദ്യ മത്സരം : മാർച്ച് 31, Vs പഞ്ചാബ് കിംഗ്സ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360