
വിയന്റിയൻ: ലാവോസിലെ ഗുഹയിൽ നിന്ന് ഒടുവിൽ ആശ്വാസ വാർത്തയെത്തി. പ്രളയജലം നിറഞ്ഞ് ഗുഹയിൽ കുടുങ്ങിയ ഏഴ് പേരിൽ അഞ്ച് പേരെ രക്ഷാപ്രവർത്തർ കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം 4.30ഓടെയാണ് കണ്ടെത്തിയത്. വെള്ളവും ദ്രവ രൂപത്തിലുള്ള ഭക്ഷണവും നൽകി. മെഡിക്കൽ പരിശോധനയ്ക്കുശേഷം ഇവരെ പുറത്തേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഗുഹയുടെ പ്രവേശന കവാടത്തിൽ നിന്നും നൂറിലധികം മീറ്റർ ഉള്ളിലായി ഉയർന്ന ചെളിത്തിട്ടയിലാണ് ഇവർ അഭയം പ്രാപിച്ചത്. ഈ ഭാഗത്ത് തടസമില്ലാതെ വായുസഞ്ചാരം ഉണ്ടായിരുന്നതിനാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒരാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിനാൽ ഇവർ ക്ഷീണിതരാണെങ്കിലും മാനസികമായി നല്ല ആത്മവിശ്വാസത്തിലാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഇവർ സുരക്ഷിതരാണെന്ന വാർത്ത പുറത്തുവന്നതോടെ ഗുഹക്ക് പുറത്ത് വലിയ ആഹ്ലാദപ്രകടനവും നടന്നു. ഇതിന്റെ ദൃശ്യങ്ങളും റെസ്‌ക്യൂ ടീം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ലാവോസ് സൈന്യത്തിനും പൊലീസിനും പുറമേ തായ്‌ലൻഡ്,ചൈന എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരാണ് ദൗത്യത്തിൽ പങ്കാളികളായത്. കഴിഞ്ഞ 20ന് സ്വർണ നിക്ഷേപം തെരയാൻ എട്ട് പേരടങ്ങുന്ന ഖനിത്തൊഴിലാളി സംഘമാണ് സൈസോംബൂൺ പ്രവിശ്യയിലെ ഗുഹയിൽ കടന്നത്. ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായതോടെ ഗുഹാമുഖം അടഞ്ഞുപോവുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് ഒരാൾ സാഹസികമായി നീന്തി പുറത്തുകടന്നതിനാലാണ് വിവരം പുറംലോകമറിഞ്ഞത്. 2018ൽ തായ്ലൻഡിലെ താം ലുവാംഗ് ഗുഹയിൽ സാഹസിക ദൗത്യം നടത്തി ലോകശ്രദ്ധനേടിയ ഡൈവർമാരും കൂട്ടത്തിലുണ്ട്. അന്ന് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ 12 കുട്ടികളെയും 25കാരനായ പരിശീലകനെയും 18 ദിവസത്തിന് ശേഷം ഇവർ രക്ഷപ്പെടുത്തുകയായിരുന്നു.
ചെളിയും മഴയും
വെല്ലുവിളി
കനത്ത മഴ തുടരുന്നതിനാൽ കണ്ടെത്തിയ അഞ്ച് പേരെ പുറത്ത് എത്തിക്കുന്നതിൽ രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഗുഹയ്ക്കുള്ളിലെ ഉയർന്ന ജലനിരപ്പും ശക്തമായ ഒഴുക്കും ചെളിയുമാണ് മറ്റൊരു തടസം. ചെളി നീക്കാനുള്ള പദ്ധതിയാണ് നിലവിൽ റെസ്ക്യൂ ടീം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |