
കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ അതിശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. 21 പേർ കൊല്ലപ്പെട്ടു. 90ലേറെ പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി മുതൽ 11 മണിക്കൂറിലേറെ നീണ്ട ആക്രമണത്തിനിടെ 74 മിസൈലുകളും 496 ഡ്രോണുകളും റഷ്യ പ്രയോഗിച്ചു.
യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന 25 ബാലിസ്‌റ്റിക് മിസൈലുകളും 12 ഡ്രോണുകളും ജനവാസ കേന്ദ്രങ്ങൾ അടക്കം 33 പ്രദേശങ്ങളിൽ നാശംവിതച്ചു.
നാല് വർഷമായി തുടരുന്ന യുദ്ധത്തിനിടെ കീവ് നേരിട്ട ഏറ്റവും തീവ്രതയേറിയ ആക്രമണമാണിതെന്ന് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ പറഞ്ഞു. ആയിരക്കണക്കിന് പേർ ബോംബ് ഷെൽട്ടറുകളിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും അഭയംതേടി. ഇന്ന് കീവിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.
ആക്രമണ സമയം അയർലൻഡിലായിരുന്ന യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി രാജ്യത്തേക്ക് മടങ്ങി. കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കായി സെലെൻസ്‌കി പാശ്ചാത്യ സഖ്യ കക്ഷികളോട് അഭ്യർത്ഥിച്ചു.
# റിഫൈനറികൾ
ആക്രമിച്ചതിന് തിരിച്ചടി
രാജ്യത്തെ എണ്ണ റിഫൈനറികൾക്ക് നേരെ അടുത്തിടെ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയാണിതെന്ന് റഷ്യ പ്രതികരിച്ചു. ഊർജ്ജ, സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നും റഷ്യ അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |