റോബർട്ട് ഷാഗിയേവ് മാർഗരിറ്റ റൂട്ട്
മോസ്‌കോ: സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് റഷ്യൻ പക്ഷത്തേക്ക് പോയ യുക്രെയ്ൻ നാവികനെ സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തി യുവതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച റഷ്യയിലെ ക്രിമിയയിലാണ് സംഭവം. 2014ൽ യുക്രെയിനിലെ ക്രിമിയ റഷ്യൻ അധീനതയിലായപ്പോൾ കൂറുമാറി റഷ്യൻ പക്ഷത്തേക്ക് പോയ റോബർട്ട് ഷാഗീവ് എന്ന നാവികനാണ് കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ മുമ്പ് യുക്രെയ്ൻ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. സംഭവത്തിൽ 32 കാരിയായ റഷ്യൻ യുവതി മാർഗരിത റൂട്ട് അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ. യുവതിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്‌തിരിക്കുന്നത്.
യുക്രേനിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് യുവതി സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ട്. ചവറ്റുകുട്ടയിൽ ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ഷാഗീവ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് തന്നെ ഇയാൾ മരിച്ചു. സ്ഫോടനത്തിന്റെ ശബ്ദം കേട്ടതോടെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണമാണെന്നാണ് പ്രദേശവാസികൾ ആദ്യം കരുതിയത്. എന്നാൽ അന്വേഷണത്തിൽ ചവറ്റുകുട്ടയിൽ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പിന്നീട് വ്യക്തമായി. കൃത്യത്തിന് ശേഷം രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന മാർഗരിത അറസ്റ്റിലായതിന് പിന്നാലെ കുറ്റം സമ്മതിച്ചതായി റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2014ൽ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് ശേഷം കൂറുമാറി റഷ്യൻ നാവികസേനയിൽ ചേർന്ന യുക്രേനിയൻ ഉദ്യോഗസ്ഥനാണ് റോബർട്ട് ഷാഗീവ്. അക്കാലത്ത് ഉക്രെയ്നിന്റെ കൈവശമുണ്ടായിരുന്ന ഏക അന്തർവാഹിനിയായ 'സപോരിഷിയ' എന്ന കപ്പലിന്റെ ആക്ടിംഗ് കമാൻഡർ ആയിരുന്നു അദ്ദേഹം. രാജ്യദ്രോഹക്കുറ്റം ചുമത്തി യുക്രെയ്ൻ അന്വേഷിച്ചിരുന്ന ഷാഗീവ് പിന്നീട് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിലും പങ്കാളിയായിരുന്നു.അന്തർവാഹിനികളിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഫ്ളീറ്റിലും ഷാഗീവ് പ്രവർത്തിച്ചിട്ടുണ്ട്.
യാരോസ്ലാവ് സ്വദേശിനിയായ മാർഗരിത റൂട്ട് സോചിയിലും ക്രിമിയയിലുമാണ് താമസിച്ചിരുന്നത്. ബയോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഇവർ മുൻപ് എസ്‌കോർട്ട് വെബ്‌സൈറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. യുക്രേനിയൻ രഹസ്യാന്വേഷണ വിഭാഗവുമായി ഇവർ എങ്ങനെയൊക്കെ ബന്ധപ്പെട്ടു എന്നത് വ്യക്തമല്ല.
കഴിഞ്ഞ വർഷം ജൂലായിലും ഇവർ യുക്രെയ്ൻ അനുകൂല പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായിരുന്നു. സാമാറയിൽ നിന്ന് ആഡ്‌ലറിലേക്ക് പോയ ട്രെയിനിൽ വച്ച് 'റഷ്യക്കാർക്ക് അങ്ങനെ തന്നെ വേണം' എന്ന് ആക്രോശിച്ചതിന് മാർഗരിതയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരുന്നു. റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയതിന് ഇവർക്ക് 365 ഡോളർ പിഴയും വിധിച്ചിരുന്നു.
A Ukrainian naval officer, Robert Shagiyev, who defected to Russia in 2014, was killed in a bomb explosion in Crimea last Thursday. Russian authorities arrested 32-year-old Margarita Root, charging her with terrorism. She reportedly confessed, with Ukrainian intelligence suspected of orchestrating the assassination. Shagiyev was wanted by Ukraine for treason.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |