
വാഷിംഗ്ടൺ: കഴിഞ്ഞ ഒരു വർഷത്തിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് സമ്പാദിച്ചത് 1.72 കോടി ഡോളർ (ഏകദേശം 163 കോടി രൂപ). കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇതിൽ 1.07 കോടി ഡോളറും (102 കോടി രൂപ) തന്റെ പേരിലെ ഡോക്യുമെന്ററിയിൽ നിന്നാണ് 56കാരിയായ മെലാനിയയ്ക്ക് ലഭിച്ചത്.
ഡോക്യുമെന്ററിക്കായി ആമസോൺ എം.ജി.എം സ്റ്റുഡിയോസ് മെലാനിയയുടെ പ്രൊഡക്ഷൻ കമ്പനിയായ 'മ്യൂസ് ഫിലിംസി'ന് 2.8 കോടി ഡോളറാണ് നൽകിയത്. ബ്രെറ്റ് റാറ്റ്‌നർ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'മെലാനിയ' എന്ന പേരിൽ ജനുവരിയിലാണ് റിലീസ് ചെയ്തത്. 4 കോടി ഡോളർ ബഡ്ജറ്റിലൊരുക്കിയ ഡോക്യുമെന്ററി വെറും 1.67 കോടി ഡോളർ മാത്രമാണ് നേടിയത്.
അതേസമയം എൻ.എഫ്.ടി, റോയാൽറ്റി എന്നിവയിൽ നിന്നും വരുമാനങ്ങൾ ലഭിക്കുന്നുണ്ട്. യു.എസിലും ജന്മനാടായ സ്ലോവേനിയയിലും ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷം ഡോളർ വീതം നിക്ഷേപവും മെലാനിയയ്ക്കുണ്ട്.
ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 54കാരിയായ മെലാനിയ. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ബാരൺ (20) ആണ് ദമ്പതികളുടെ ഏകമകൻ. സ്ലോവേനിയൻ വംശജയായ മെലാനിയ മുൻ ഫാഷൻ മോഡൽ കൂടിയാണ്. സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയർ, വോഗ്, ഹാർപേർസ് ബസാർ തുടങ്ങിയ മാഗസിനുകൾക്ക് വേണ്ടി മോഡലായിട്ടുണ്ട്.
16ാം വയസിൽ മോഡലിംഗ് കരിയറിന് തുടക്കമിട്ട മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്. ഇംഗ്ലീഷിനും മാതൃഭാഷയായ സ്ലോവേനിയനും പുറമേ ഫ്രഞ്ച്, ഇറ്റാലിയൻ, സെർബിയൻ ഭാഷകളും മെലാനിയയ്ക്ക് വശമുണ്ട്. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ആദ്യത്തെ പ്രഥമ വനിത മെലാനിയയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |