
റോയൽറ്റിയിൽ 30% വരെ വർദ്ധന
കൊച്ചി: ഡിജിറ്റൽ സംഗീത ലോകത്ത് മലയാളം പാട്ടുകൾക്കും മലയാളി കലാകാരന്മാർക്കും മികച്ച മുന്നേറ്റം. ആഗോള സംഗീത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിൽ കേരളത്തിലെ കലാകാരന്മാരുടെ വാർഷിക റോയൽറ്റിയിൽ 30 ശതമാനത്തിലധികം വർദ്ധനയുണ്ടായെന്ന് സ്‌പോട്ടിഫൈയുടെ ഏറ്റവും പുതിയ 'ലൗഡ് ആൻഡ് ക്ലിയർ" റിപ്പോർട്ട്. ഓരോ വർഷവും സ്‌പോട്ടിഫൈയിലൂടെയുള്ള ആഗോള സംഗീത റോയൽറ്റിയുടെയും കലാകാരന്മാരുടെ വരുമാനത്തിന്റെയും വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
സ്വതന്ത്ര സംഗീത മേഖലയിലാണ് മലയാളികൾ തിളങ്ങിയത്. റാപ്പർ ഹനുമാൻകൈൻഡിന്റെ 'ബിഗ് ഡ്വാഗ്‌സ്' 36 കോടിയിലധികം സ്‌പോട്ടിഫൈ സ്ട്രീമുകൾ നേടി ആഗോള ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. 'റഡാർ മലയാള"ത്തിലൂടെ ശ്രദ്ധേയയായ മലയാളി ഗായികയും ഗാനരചയിതാവുമായ ഹനിയ നഫീസയുടെ സ്വതന്ത്ര സിംഗിൾ 'മുൾച്ചെടി" 1.1കോടിയിലധികം സ്ട്രീമുകൾ നേടി.
2025ൽ സ്‌പോട്ടിഫൈയിലൂടെ ഇന്ത്യൻ കലാകാരന്മാർക്ക് ലഭിച്ച ആകെ റോയൽറ്റിയിൽ 29 ശതമാനം വർദ്ധനയുണ്ട്. ഇതിൽ 40 ശതമാനത്തിലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്ട്രീമിംഗിലൂടെയാണ് ലഭിച്ചത്. വിദേശത്ത് ഏറ്റവുമധികം കേട്ട 15 ഇന്ത്യൻ ട്രാക്കുകളിൽ 11 എണ്ണവും സ്വതന്ത്ര കലാകാരന്മാർ പുറത്തിറക്കിയവയാണ്. ദക്ഷിണേന്ത്യൻ ഭാഷകളിൽ തെലുങ്ക് സംഗീതത്തിനാണ് വാർഷിക വളർച്ച കൂടുതലുള്ളത്, 120%. തമിഴ് സംഗീതത്തിന്റെ വളർച്ച 20ശതമാനത്തിലധികമാണ്.
പാട്ടിലൂടെ കോടികൾ
പ്രതിവർഷം 1 കോടി രൂപയിലധികം വരുമാനം നേടുന്ന ഇന്ത്യൻ ഗായകരുടെ എണ്ണത്തിൽ 21 ശതമാനം വർദ്ധനയുണ്ടായി. സ്‌പോട്ടിഫൈ ഇന്ത്യയുടെ 'ഡെയ്‌ലി ടോപ്പ് 50" 90 ശതമാനം ട്രാക്കുകളും ഇന്ത്യൻ കലാകാരന്മാരുടേതായിരുന്നു. ഇതിൽ പകുതിയോളം ഐപോപ്പ് സംഗീതമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |