ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകൾക്ക് പരമ്പരാഗതമായ നീലനിറത്തിലെ ജഴ്സി തന്നെ. ഇക്കഴിഞ്ഞ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമുകളുടെ നീല ജഴ്സി മാറ്റി ഓറഞ്ച് ജഴ്സിയാക്കിയ ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ മുൻ താരങ്ങൾ ഉൾപ്പടെ രംഗത്തുവന്നിരുന്നു. താനറിയാതെയാണ് ജഴ്സി മാറ്റിയതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ താരവുമായ ദിലിപ് തിർക്കിയും തുറന്നടിച്ചിരുന്നു. സംഭവം രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു.
അതേസമയം, ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സംഘത്തിന്റെ ജഴ്സിയുടെ നിറത്തിനനുസരിച്ചാണ് ഹോക്കി ടീമിന്റെ ജഴ്സിയും തീരുമാനിച്ചതെന്നും ഓറഞ്ച് ജഴ്സി ഹോക്കി ഇന്ത്യ മറ്റ് മത്സരങ്ങളിൽ തുടരുമെന്നും സൂചനയുണ്ട്. 1928ൽ ഇന്ത്യ ഒളിമ്പിക് ഹോക്കിയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ചില അപൂർവ അവസരങ്ങൾ ഒഴികെ ഇന്ത്യൻ ടീമിന്റെ ജഴ്സിയുടെ നിറം നീലയായിരുന്നു.
'കാവി ജഴ്സി സ്ഥിരമാക്കിയെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഇന്ത്യൻ ഹോക്കി ടീം ഇനി നീല ജഴ്സിയിലായിരിക്കും കളിക്കുക. ജഴ്സിയുടെ നിറത്തിന്റെ കാര്യത്തിൽ സ്ഥിരമായ തീരുമാനമൊന്നുമില്ല. ഞങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഏഴ് നിറങ്ങളുണ്ട്,' ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് തിർക്കി പറഞ്ഞു.
ബെൽജിയത്തിലും നെതർലൻഡ്സിലുമായി നടന്ന ലോകകപ്പിന് മുന്നോടിയായി ജഴ്സിയുടെ നിറം വലിയ ചർച്ചയായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്ടൻ വിരേൻ റസ്‌ക്വീൻഹയും ജഴ്സിയുടെ നിറമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
'ഇന്ത്യൻ ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും എപ്പോഴും നീലയാണ്. വർഷങ്ങളോളം അഭിമാനത്തോടെ ഞാൻ നീല ജഴ്സിയണിഞ്ഞിട്ടുണ്ട്. ആരാധകർ ഇന്ത്യൻ ടീമിനെ നീല ജഴ്സിയിൽ കാണാനാണ് ആഗ്രഹിക്കുന്നത്. ഓറഞ്ച് നിറം തിരഞ്ഞെടുക്കുന്നതിന്റെ യുക്തി എന്താണ്?' എന്നായിരുന്നു റസ്‌ക്വീൻഹയുടെ പ്രതികരണം.
India’s men’s and women’s hockey teams will return to their traditional blue jerseys for the 2026 Asian Games in Aichi-Nagoya. The decision follows criticism over Hockey India’s move to saffron/orange jerseys for the recent World Cup.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |