
ബൊഗോട്ട: ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾക്കടിയിൽ 36 മണിക്കൂർ. ചുറ്റും ഇരുട്ട് മാത്രം. എന്നാൽ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന 32കാരി ഡാനിയേല ലാർഗോ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച
കൊളംബിയയെ നടുക്കിയ 7.4 തീവ്രതയുള്ള ഭൂകമ്പത്തിലാണ് ലാർഗോ കുടുങ്ങിയത്. മണിക്കൂറുകൾ പിന്നിട്ടതോടെ,ഇനി ജീവന്റെ തുടിപ്പ് കാണില്ലെന്നായിരുന്നു രക്ഷാപ്രവർത്തകർ കരുതിയത്. എന്നാൽ ഡാനിയേലയുടെ നിലവിളി പ്രദേശവാസി കേട്ടത് രക്ഷാപ്രവർത്തനത്തിന് വഴിത്തിരിവായി.
ചെറിയ ക്യാമറയിലൂടെ അവളുടെ സാന്നിദ്ധ്യം ഉറപ്പാക്കിയെങ്കിലും മുന്നിൽ നാല് കൂറ്റൻ കോൺക്രീറ്റ് സ്ലാബുകൾ. ഓരോ നിമിഷവും നിർണായകം. അഗ്നിശമന സേനായും ദേശീയ പൊലീസ് ദുരന്തനിവാരണ സംഘവും ചേർന്ന് രണ്ട് തുരങ്കങ്ങൾ കുഴിച്ചു. മുകളിലൂടെ ഓക്സിജൻ എത്തിച്ചു. താഴെ മറ്റൊരു തുരങ്കം കുഴിച്ച് ഒടുവിൽ 10 മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷം ലാർഗോയെ ജീവനോടെ പുറത്തെടുത്തു.
ലാർഗോയ്ക്കായി പുറത്ത് കാത്തുനിന്ന അമ്മയുടെ മുഖത്ത് ആശ്വാസം. അവർ കരഞ്ഞുക്കൊണ്ടു പറഞ്ഞു വീട്ടിൽ ലാർഗോയുടെ 12കാരനായ മകൻ അവളെ കാത്തിരിക്കുകയാണ്. അതേസമയം, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 254 ആയി ഉയർന്നു. 2,500 ലേറെ പേർക്ക് പരിക്കേറ്റു. നാലായിരത്തോളം പേർക്കായി തെരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |