
യു.എൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട്
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിൽ അൽ ക്വ ഇദയുടെ ദക്ഷിണേഷ്യൻ ഘടകമായ എ.ക്യു.ഐ.എസാണെന്ന് യു.എൻ സുരക്ഷാ കൗൺസിൽ. ചെറിയ സെല്ലുകളായി പ്രവർത്തിക്കുന്ന ഭീകര ശൃംഖലയാണ് അൽ ക്വ ഇദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റ്.
നേതാക്കൾ കാബൂളിലിരുന്നാണ് നിയന്ത്രിക്കുന്നത്. ബംഗ്ലാദേശിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമം നടത്തുന്നു. ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകുന്നത് ക്രിപ്റ്റോ കറൻസിയിലൂടെയാണ്. അൽ ക്വ ഇദയും ഐസിസും രാസ,ജൈവ ആയുധങ്ങൾ അണിയറയിൽ തയ്യാറാക്കുന്നുണ്ട്. സുരക്ഷാ കൗൺസിൽ ഉപരോധസമിതിയിലെ നിരീക്ഷണ സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
എ.ക്യു.ഐ.എസിന്റെ രൂപീകരണം 2014 സെപ്‌തംബർ 3നാണ്. പാക് സൈന്യത്തിന്റെ സഹായം ലഭിക്കുന്നു. ഇന്ത്യ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
15 പേർ കൊല്ലപ്പെട്ട സ്‌ഫോടനം
2025 നവംബർ 10നായിരുന്നു ചെങ്കോട്ടയ്‌ക്കു സമീപം സ്‌ഫോടനം. ചാവേറായ ഡോ. ഉമർ നബി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. 20ൽപ്പരം പേർക്ക് പരിക്കേറ്റു. ഡോക്‌ടർമാരും ഉൾപ്പെട്ട 'വൈറ്റ് കോളർ' ഭീകര മൊഡ്യൂളാണ് പ്രവർത്തിച്ചതെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഹരിയാന ഫരീദാബാദിലെ അൽ ഫലാ സർവകലാശാല ക്യാമ്പസിൽ അടക്കം ഗൂഢാലോചന നടന്നു. സ്‌ഫോടനത്തിന് തലേദിവസം ഫരീദാബാദിലെ വീട്ടിൽ നിന്ന് വൻസ്‌ഫോടകവസ്‌തുശേഖരം കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |