
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ചിത്രീകരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാനെ പരാജയപ്പെടുത്തിയാലുടൻ ഹോർമുസിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു.
ഹോർമുസിന്റെ പൂർണ നിയന്ത്രണം യു.എസ് സൈന്യത്തിന്റെ കൈയ്യിലാണെന്നും ട്രംപ് വാദിക്കുന്നു. ഇറാനാകട്ടെ, ഈ വാദങ്ങൾ തള്ളുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനൊപ്പം 'പുതിയ യു.എസ് പ്രദേശം ' എന്ന ക്യാപ്ഷനുമുണ്ട്. ട്രംപിന്റെ പ്രകോപനങ്ങളെ ഇറാൻ വകവയ്ക്കുന്നില്ല. ആരുടെയെങ്കിലും ഉത്തരവു കൊണ്ടോ സോഷ്യൽ മീഡിയ പോസ്റ്റ് കൊണ്ടോ ഹോർമുസിനെ പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാൻ നേരത്തെ ട്രംപിനെ പരിഹസിച്ചിരുന്നു.
ഹോർമുസ് ഇറാന്റെയും ഒമാന്റെയും സമുദ്രാതിർത്തിയിൽ പെടുന്നതാണ്. അതിനാൽ ഹോർമുസിനെ ഒരു പ്രദേശമായി കൂട്ടിച്ചേർക്കാനോ അവകാശപ്പെടാനോ യു.എസിന് അധികാരമില്ല.
യുദ്ധ പശ്ചാത്തലത്തിൽ അടച്ച ഹോർമുസിനെ തുറക്കാനും കപ്പൽ ഗതാഗതം നിയന്ത്രിക്കാനുമുള്ള കരാറിന് ഇറാനും ഒമാനും തത്വത്തിൽ ധാരണയായ പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനുമുള്ള യു.എസ് ശ്രമങ്ങൾക്ക് തടസം നിന്നാൽ, ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
# ഹോർമുസ്
തുറക്കില്ല: ഇറാൻ
തങ്ങൾക്കെതിരായ യു.എസ് നാവിക ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല. ഇറാൻ എണ്ണയ്ക്ക് യു.എസ് ചുമത്തിയ ഉപരോധങ്ങൾ നീക്കണം. മരവിപ്പിച്ച തങ്ങളുടെ ആസ്തികൾ വിട്ടുനൽകണം.
അടച്ചിട്ടില്ല: ട്രംപ്
ഹോർമുസ് അടച്ചിട്ടില്ല. നേവൽ മൈനുകൾ നീക്കംചെയ്തു. ഇറാനുമായി യു.എസ് നിലവിൽ ചർച്ച നടത്തുന്നില്ല.
യാഥാർത്ഥ്യം
അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച മറ്റൊരു കപ്പലിനെ കൂടി ഇറാൻ ഇന്നലെ ആക്രമിച്ചു. കപ്പലിന്റെ വിവരങ്ങൾ ലഭ്യമല്ല. ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മറ്റുള്ളവരെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. വിരലിലെണ്ണാവുന്ന കപ്പലുകൾ മാത്രം ഇറാന്റെ അനുമതിയോടെ ഹോർമുസ് കടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |