
ഇസ്‍ലാമാബാദ്: ലഷ്കർ ഇ- തയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന് വിവാദ പാക് പുരോഹിതൻ അല്ലാമ നസീർ മദ്‌നി. കഴിഞ്ഞ ദിവസം പാകിസ്താനിലെ ബഹാവൽനഗറിൽ നിരോധിത ഭീകര സംഘടനയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് വെളിപ്പെടുത്തൽ. ഹൃദയാഘാതത്തെത്തുടർന്ന് പൊതുവേദികളിൽ നിന്ന് വിട്ടുന്ന മദ്‌നി, തന്റെ തിരിച്ചുവരവ് പ്രസംഗത്തിലാണ് സയീദിന്റെ ഭീകരവാദത്തെക്കുറിച്ച് പരാമർശിച്ചത്. സയീദ് കശ്മീരിനായി ത്യാഗം ചെയ്തയാളാണ്. അദ്ദേഹത്തിന്റെ തടവ് അന്യായമാണ്. രാജ്യത്തിനായി 10,000 യുവാക്കളെ സയീദ് കശ്മീരിലേക്ക് അയച്ചുവെന്നാണ് പുരോഹിതൻ വിശേഷിപ്പിച്ചത്. സയീദ് സാധാരണ കുറ്റവാളിയല്ലെന്നും മദ്‌നി വാദിച്ചു.
സയീദിനെ 2005ൽ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ൽ അമേരിക്കയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസുകളിൽ ഇന്ത്യ തിരയുന്ന പ്രധാന കുറ്റവാളിയാണ് ഇയാൾ. പഹൽഗാമിലുണ്ടായ ഭീകരാക്രമണക്കേസിലും സയീദിന്റെ പങ്ക് പുറത്തുവന്നിരുന്നു. ഈ കേസിൽ കഴിഞ്ഞ ജൂലായിൽ ജമ്മു കോടതി സയീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |