
നളന്ദ: ബീഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി . നളന്ദ ജില്ലയിലുള്ള സക്രവ ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. ശുഭം കുമാർ എന്ന 12 വയസുകാരനാണ് ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരകത്തിൽ നിന്നും ഒരു നാരങ്ങ താഴെ വീണു. കളിച്ചുകൊണ്ടിരുന്ന കുട്ടി ഈ നാരങ്ങ എടുത്തു. ഇതുകണ്ട വീട്ടുടമ അനുവാദം കൂടാതെ നാരങ്ങ മരത്തിൽ നിന്നും നാരങ്ങ പറിച്ചു എന്ന് ആരോപിച്ച് പന്ത്രണ്ടോളം പേരെയും കൂട്ടി ശുഭമിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ താഴെ വീണ നാരങ്ങയാണ് എടുത്തതെന്നും കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കാതെ സംശയത്തിന്റെ പേരിൽ കൊലപ്പെടുത്തുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
സംഭവത്തിന് പിന്നാലെ പ്രകോപിതരായ ജനങ്ങൾ സംഘടിക്കുകയും മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. സ്ഥിതി വഷളായതോടെ പൊലീസ് പ്രതികളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് നളന്ദ എസ്‌പി ഭരത് സോണി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |