SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.00 AM IST

സിനിമയെ വെല്ലുന്ന പ്രണയക്കെണി; 500ഓളം യുവതികളെ കബളിപ്പിച്ച് കോടികൾ തട്ടിയ യുവാവ്  പിടിയിൽ

-anand-kumar

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി അഞ്ഞൂറിലധികം യുവതികളിൽ നിന്ന് രണ്ട് കോടിയോളം പണം തട്ടിയ യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആനന്ദ് കുമാറിനെ (33) ആണ് സൈബർ പൊലീസ് ബംഗാളിൽ നിന്നും അറസ്റ്റു ചെയ്‌തത്. തട്ടിപ്പിന് ഇരയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. ഡേറ്റിംഗ് ആപ്പുകളിലൂടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയുമാണ് ആനന്ദ് കുമാർ യുവതികളെ കണ്ടെത്തിയിരുന്നത്.

ഡോക്ടർ, ബിസിനസുകാരൻ, ഫിലിം പ്രൊഡ്യൂസർ, അഭിഭാഷകൻ എന്നിങ്ങനെ പല വേഷങ്ങളിലാണ് ഓരോരുത്തരുടെ മുന്നിലും ഇയാൾ പ്രത്യക്ഷപ്പെടുന്നത്. വിവാഹ വാഗ്ദാനത്തിന് പുറമെ മോഡലിംഗ്,​ പ്രമുഖ കോളേജുകളിൽ അഡ്മിഷൻ വാങ്ങിത്തരാമെന്നും പറഞ്ഞും ഇയാൾ പണം തട്ടാറുണ്ട്. വിശ്വാസം നേടിയെടുക്കാൻ മാസങ്ങളോളം സംസാരിക്കുകയും വൈകാരിക ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇയാൾ യുവതികളിൽ നിന്നും പണം തട്ടാൻ തുടങ്ങുന്നത്.


ബന്ധം ദൃഢമാകുന്നതോടെ സാമ്പത്തിക പ്രതിസന്ധികൾ നിരത്തി പണം ആവശ്യപ്പെടുന്നതാണ് രീതി. മെഡിക്കൽ എമർജൻസി, ബിസിനസ് നഷ്ടം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ സങ്കടക്കഥകൾ വിശ്വസിച്ച് യുവതികൾ ഇയാൾക്ക് പണം നൽകും. പണം ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ നിലവിലുള്ള ഐഡന്റിറ്റി ഉപേക്ഷിച്ച് അടുത്ത ഇരയെ തേടിപ്പോകും.


വൈഭവ് അറോറ എന്ന പേരിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു യുവതിയിൽ നിന്നും ഇയാൾ ഇത്തരത്തിൽ 7 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തട്ടിപ്പിന് ഇരയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പണം തിരികെ ചോദിച്ചപ്പോൾ വൈഭവ് അറോറ എന്നയാൾ മരിച്ചുപോയി എന്ന സന്ദേശമാണ് യുവതിക്ക് ലഭിച്ചിരുന്നത്. തുടർന്ന് ഡൽഹി സൈബർ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ ബംഗാളിൽ നിന്ന് പിടികൂടിയത്. പ്രതിയിൽ നിന്നും നാല് മൊബൈൽ ഫോണുകൾ, എട്ട് സിം കാർഡുകൾ, മൂന്ന് ഡെബിറ്റ് കാർഡുകൾ, തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വർണാഭരണങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.

മോഷ്ടിച്ച പണം ഓൺലൈൻ ഗെയിമിംഗിനും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഡോ. രോഹിത് ബാൽ, തരുൺ, ആനന്ദ് ശർമ്മ തുടങ്ങി നിരവധി പേരുകളിൽ ഇയാൾ ഒരേസമയം പല യുവതികളുമായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഡൽഹിയിലും ഗാസിയാബാദിലും ഇയാൾക്കെതിരെ മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വലിയൊരു മാഫിയ തന്നെയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CYBERCRIME, ARREST, FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY