SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

രണ്ടില്‍ ഒരു സ്ത്രീയായി പൈശാചിക മനസ്സുള്ള ഗ്രീഷ്മ; കൊലക്കയര്‍ കാത്ത് കേരളത്തിലെ തടവറകള്‍ക്കുള്ളിലുള്ളത് മറ്റൊരു സ്ത്രീ കൂടി

Increase Font Size Decrease Font Size Print Page
greeshma

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ രാജ് വധക്കേസിലെ പ്രതിയും കാമുകിയുമായ ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. വളരെ സന്തോഷം നല്‍കുന്ന വിധിയെന്നാണ് കേരളത്തിന്റെ പൊതുമനസ് ഈ വിധിയെ വിശേഷിപ്പിക്കുന്നത്. മനസാക്ഷിയുള്ള ഏതൊരാളും ആഗ്രഹിച്ചത് തന്നെയാണ് കോടതി വിധിച്ചത് എന്ന് പറയുന്നതിനുള്ള പ്രധാന കാരണം ഗ്രീഷ്മയെന്ന ചെറുപ്പക്കാരി കാണിച്ച് കൊടുംക്രൂരത തന്നെയാണ്.

ജീവന് തുല്യം സ്‌നേഹിച്ച ഒരു ചെറുപ്പക്കാരനെ ഒരിക്കലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത വിഷം നല്‍കിയാണ് ഗ്രീഷ്മ ഇല്ലായ്മ ചെയ്തത്. കൃത്യമായി ആലോചിച്ചുറപ്പിച്ച് ആസൂത്രണം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയത്. ഇതേപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കോ കൊടുംക്രിമിനലുകള്‍ക്കോ പോലും നടത്തിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് കാമുകന് ഒരു സംശയത്തിനും ഇടനല്‍കാതെ യുവതി പ്രാബല്യത്തിലാക്കിയത്.

ഇന്ത്യയില്‍ തന്നെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീയാണ് 'കഷായം ഗ്രീഷ്മ' എന്ന് സോഷ്യല്‍മീഡിയ വെറുപ്പോടെ മാത്രം അഭിസംബോധന ചെയ്യുന്ന യുവതിക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ തടവറകളിലേക്ക് വന്നാല്‍ കൊലക്കയര്‍ കാത്ത് കിടക്കുന്ന രണ്ട് സ്ത്രീകളില്‍ ഒരാളും ഗ്രീഷ്മയാണ്. മൊത്തം 55 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.

റഫീക്ക ബീവിയ്ക്ക് പിന്നാലെ കേരളത്തില്‍ വധശിക്ഷ ലഭിച്ച സ്തീയായി ഷാരോണ്‍ വധക്കേസിലെ ഗ്രീഷ്മ. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ തന്നെയാണ് ഈ രണ്ട് കേസുകളിലും ശിക്ഷ വിധിച്ചത് എന്നതാണ് ശ്രദ്ധേയം. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീക്ക ബിവി കൊലപ്പെടുത്തിയത്.

പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. പൈശാചിക മനസ്സിന് ഉടമയെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേവിട്ടിരുന്നു.

ഇന്ന് ഷാരോണ്‍ കേസില്‍ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍മാത്രം 25പേര്‍. ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് 33വര്‍ഷം മുമ്പായിരുന്നു. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിപ്പര്‍ചന്ദ്രനെ 1991ലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. പൂജപ്പുരയില്‍ 1979ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവില്‍ തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്.

TAGS: CASE DIARY, CRIME, GREESHMA, DEATH SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY