
നേമം: പാപ്പനംകോട് ഭാഗത്തുവച്ച് ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 325 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.വലിയതുറ സ്വദേശി ജെയ്സണെയാണ് (33) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് ജയ്സൻ.
ബാംഗ്ലൂർ നിന്ന് ഇന്നോവ കാറിൽ 325 കിലോ കഞ്ചാവ് പാപ്പനംകോടെത്തിച്ചത് ജെയ്സണായിരുന്നു.മറ്റു പ്രതികളെ പൊലീസ് പിടികൂടിയതറിഞ്ഞ് ഒളിവിൽ പോയ ജയ്സണെ,ഇന്നലെ പുലർച്ചെ ചെട്ടികുളങ്ങര അമ്പലത്തിന്റെ അടുത്തുള്ള വീട് വളഞ്ഞാണ് പൊലീസ് കീഴ്പ്പെടുത്തിയത്.മുകളിലത്തെ നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
വലിയതുറ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അറസ്റ്റിലായ ജയ്സൺ.ഒറീസ,കർണാടക, കേരള എന്നീ സംസ്ഥാനങ്ങളിൽ കഞ്ചാവ് വില്പനയാണ് ഇവരുടെ തൊഴിലെന്ന് നേമം പൊലീസ് അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ,ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മനോജ്കുമാർ.കെ.വി,നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ,എസ്.ഐ രജീഷ്.വി.കെ,എസ്.ഐ.സുബിൻ,എസ്.സി.പി.ഒമാരായ വിനീത്,സജീവ്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |