
മാന്നാർ : പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ജ്യോത്സ്യൻ പിടിയിലായി. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രജീഷ് രാമചന്ദ്രനെയാണ് (39) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതിരുന്ന യുവതി പ്രശ്ന പരിഹാരത്തിനായി അമ്പലപ്പുഴയിൽ ആഗമ ധർമ്മ വിദ്യാപീഠം എന്ന പേരിൽ ജ്യോതിഷാലയം നടത്തുന്ന രജീഷിനെ സമീപിക്കുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നു. പിന്നീട് യുവതിയെയും മകളെയും പ്രതിയായ രജീഷ് മാന്നാറിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിക്കുകയും മാതാവ് ഇല്ലാത്ത സമയങ്ങളിൽ പെൺകുട്ടിയെ
പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മാതാവ് ജോലിക്ക് പോകുന്ന സമയം കുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ നിർത്തിയിട്ടാണ് പോയിരുന്നത്. ഒരു ദിവസം പെൺകുട്ടി മാതാവിനൊപ്പം വീട്ടിലേക്ക് തിരികെ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മാതാവിന്റെ കൂട്ടുകാരിയോട് വിവരം പറഞ്ഞത്. തുടർന്ന് പെൺകുട്ടി മാന്നാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിലെ സേലത്ത് നിന്നാണ് പിടികൂടിയത് . മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബിജു എസ്.വി യുടെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണു അജയ്, എ.എസ്.ഐ റിയാസ്, സി.പി.ഒമാരായ വിനീത്, അരുൺ ഭാസ്കർ, ഉണ്ണികൃഷ്ണപിള്ള എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |