
എടത്തിരുത്തി (തൃശൂർ): മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പ്രതി പിടിയിൽ. അയ്യൻപടി കൊട്ടാരപ്പറമ്പിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. എടത്തിരുത്തി അയ്യൻപടി കനാൽ കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. തൃശൂർ എക്‌സൈസ് അക്കാഡമിയിലെ താൽക്കാലിക പാചകത്തൊഴിലാളിയാണ് അനീഷ്. ഞായറാഴ്ച രാത്രി എട്ടോടെ അനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനീഷും അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം അനീഷും അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ് അനീഷിന്റെ വയറ്റിൽ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ വലപ്പാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പരിക്ക് അതീവ ഗുരുതരമായതിനാൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും യാത്രാമദ്ധ്യേ അനീഷ് മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐമാരായ പദ്മരാജൻ, ജോഷ്യർ, അജാസുദീൻ, സി.പി.ഒ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |