
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.
ചേരാനല്ലൂർ സിഗ്നൽജംഗ്ഷൻ പരിസരത്തുനിന്ന് 247ഗ്രാം മെത്താംഫിറ്റമിനും 250ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എഴുപുന്ന സ്വദേശി ജിസ്മോൻ വർഗീസാണ് (24) ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്. മറ്റൊരു റെയ്ഡിൽ ഏലൂരിൽനിന്ന് 13.618 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ഹൃദയ് (18) പിടിയിലായി.
ബംഗളൂരുവിൽനിന്ന് പാർസലായി മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച്, ചെറുപൊതികളാക്കി വില്പന നടത്തുന്നതാണ് ജിസ്മോൻ വർഗീസിന്റെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ജിസ്മോനെതിരെ 2023ൽ പാലക്കാട് എക്സൈസ് രജിസ്റ്റർചെയ്ത ലഹരിക്കേസ് നിലവിലുണ്ട്. ചേരാനല്ലൂർ ഇൻസ്പെക്ടർ ജെ.കെ. ജയശങ്കറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ, ചൈതന്യ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ നസീർ, സീനിയർ സി.പി.ഒമാരായ തോമസ് ജോർജ്, ജെനീഷ്, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് ഹൃദയിയെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നതിന്റെ ഉറവിടങ്ങളെക്കുറിച്ച് പൊലീസ് വിശദഅന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |