
പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം വീണ്ടും തുടങ്ങി. സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ പരാതിപ്പെടാനെത്തിയാൽ പൊലീസില്ലാത്ത സ്ഥിതിയാണ്. സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ സംഘർഷം പതിവായതോടെ ഇവിടെ പൊലീസ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ സ്കൂൾ കാലത്ത് രണ്ട് പൊലീസുകാരെ എല്ലാ ദിവസവും എയ്ഡ് പോസ്റ്റിലേക്ക് അയയ്ക്കുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംഘർഷത്തിൽ സ്റ്റാൻഡിലെ കടയുടെ സാധനങ്ങളടക്കം നശിപ്പിച്ചിരുന്നു വിദ്യാർത്ഥികൾ.
ബസ് സ്റ്റാൻഡിൽ കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പനയും നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. പ്രണയത്തിന്റെ പേരിലും സംഘർഷമുണ്ടാകാറുണ്ട്. വിദ്യാർത്ഥികൾ തമ്മിലുളള സംഘർഷം വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറുകയാണ്. സംഘർഷം ഉണ്ടാകുന്ന സമയത്ത് വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ നശിപ്പിക്കാറുണ്ട്.
പിങ്ക് പൊലീസ് പട്രോളിംഗ് നടത്താറുണ്ട്. എന്നാൽ വനിതകളായ പിങ്ക് പൊലീസുകാർ പറഞ്ഞാൽ വിദ്യാർത്ഥികൾ അനുസരിക്കാറില്ല. ഇവരോട് തിരികെ കയർക്കുകയും ചിലരെ അസഭ്യം പറയുകയും ചെയ്യും. സ്‌കൂൾ വിദ്യാർത്ഥികളും പുറത്തുനിന്നെത്തുന്നവരും തമ്മിൽ സ്ഥിരം സംഘർഷമുണ്ടാകാറുണ്ട് . ലഹരിമരുന്ന് വിൽപനക്കാരും ഗുണ്ടകളും വിദ്യാർത്ഥി സംഘർഷത്തിലുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിദ്യാർത്ഥികൾ ഇവരുടെ ബലത്തിലാണ് അഴിഞ്ഞാടുന്നത്. പൊലീസ് കൃത്യമായി ഇവിടെ പട്രോളിംഗ് നടത്തുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. സ്കൂൾ തുറന്നപ്പോൾത്തന്നെ എയ്ഡ് പോസ്റ്റിൽ പൊലീസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |