കോട്ടയം: അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. ഒന്നാം പ്രതി വെസ്റ്റ് ബംഗാൾ സ്വദേശിയായ ബാക്കിർ മൻഡൽ (25), പാമ്പാടി തച്ചൻപള്ളയിൽ മിഥുൽരാജ് (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയുമാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 9ന് പുലർച്ചെ 12.20 ഓടെ പേരൂർ പൂവത്തുമൂട് ഇടയാടിമാലിയിൽ സിബി കുര്യന്റെ ഉടമസ്ഥതയിലുള്ള വാടകവീടിന്റെ താഴത്തെ നിലയിൽ താമസിച്ചിരുന്നവരെയാണ് സംഘം ആക്രമിച്ച് കവർച്ച നടത്തിയത്.
ശനിയാഴ്ച ദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരാഴ്ചത്തെ കൂലി ഒരുമിച്ച് ലഭിക്കുമെന്ന് അറിയാമായിരുന്ന ഒന്നാം പ്രതി ബാക്കിർ, പരിചയമുള്ള മലയാളികളടക്കമുള്ളവരുമായി ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 65,500 രൂപ, 1.50 ലക്ഷം രൂപ വിലമതിക്കുന്ന 16 മൊബൈൽ ഫോണുകൾ, അഞ്ച് എ.ടി.എം കാർഡുകൾ എന്നിവ സംഘം കവർന്നെടുത്തു.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് വഴിത്തിരിവുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിന്റെ ആർ.സി വിവരങ്ങൾ പരിശോധിച്ചതോടെ ഉടമയെ തിരിച്ചറിഞ്ഞു. ഉടമയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബാക്കിർ, മിഥുൻ എന്നിവരെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |