
കല്ലമ്പലം: നാവായിക്കുളത്ത് കിടപ്പുരോഗിയെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കവർച്ച നടത്തിയ കേസിൽ മൂന്നുപേർ പിടിയിലായി. കല്ലമ്പലം അശ്വതി ഭവനിൽ 'വാള ബിജു" എന്ന ബിജു,കല്ലമ്പലം വെട്ടിമൺകോണം മനീഷ് ഭവനിൽ 'മാത്തു"എന്ന മനീഷ്,പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്‌തത്.
നാവായിക്കുളം ചിറ്റായിക്കോട്ട് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. അരയ്ക്കുതാഴെ തളർന്ന് കഴിഞ്ഞ ഒരുവർഷമായി കിടപ്പിലായ അനിൽകുമാറിനെയാണ് (58) പ്രതികൾ ആക്രമിച്ചത്. പ്രതികൾ അനിൽകുമാറിനോട് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടർന്ന് വാളുകൊണ്ട് കാലിൽ വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു. വെട്ടേറ്റ വിവരം അനിൽകുമാർ പെട്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
ആക്രമണത്തിനുശേഷം പ്രതികൾ കട്ടിലിനോട് ചേർത്ത് സൂക്ഷിച്ചിരുന്ന 3750 രൂപയും 20,000 വിലമതിക്കുന്ന മൊബൈൽ ഫോണും മോഷ്ടിച്ചശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് കാലിൽ നിന്ന് അമിതമായി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കല്ലമ്പലം പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു.s
ഫോട്ടോ: പിടിയിലായ പ്രതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |