
കണ്ണൂർ: സിപിഎമ്മിന്റെ അഭിമാനക്കോട്ടകളാണ് കണ്ണൂരിലെ പയ്യന്നൂരും തളിപ്പറമ്പും. ആര് കുത്തിയാലും ഇളകാത്ത ഇടത് ഉരുക്കുകോട്ടകൾ. ഒന്നും സംഭവിക്കില്ലെന്ന് പുറമെ പറയുമ്പോഴും രണ്ടിടത്തെയും ഗതി എന്താവുമെന്ന കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് ആശങ്കയേറുകയാണ്. സി.പി.എം ഇരുമ്പുമറ പൊട്ടിച്ച് പുറത്തുവന്ന മുൻ ജില്ല കമ്മിറ്റിയംഗങ്ങളാണ് രണ്ടിടത്തും യു.ഡി.എഫ് സ്ഥാനാർഥികൾ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വരെ മുന്നണിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചവർ കൂടിയാണിവർ.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനൻ മുന്നിലാണ്. യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനേക്കാൾ 5750 വോട്ടിനാണ് ലീഡ്. എന്നാൽ ഇപ്പോഴത്തെ ഈ ലീഡ് ഇടത് ക്യാമ്പിനെ സംബന്ധിച്ച് അത്ര ആശ്വാസകരമല്ല. കാരണം പ്രതീക്ഷിച്ച ലീഡല്ല ഇതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലയിരുത്തൽ.
തളിപ്പറമ്പിലും സാഹചര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ്. വോട്ടെണ്ണൽ തുടരുമ്പോൾ തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള പിന്നിലാണ്. യുഡിഎഫ് സ്ഥാനാർഥി ടി കെ ഗോവിന്ദൻ 974 വോട്ടുകള്‍ക്ക് ലീഡ് തുടരുകയാണ്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ പയ്യാരം അടക്കമുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ല.
ഇനി തളിപ്പറമ്പ് നഗരസഭയിലെ വോട്ടാണ് എണ്ണുന്നത്. യുഡിഎഫിന് ശക്തമായ മേല്‍ക്കൈയ്യുള്ള മേഖലയാണ് ഇത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ എന്ന നിലയില്‍ പി.കെ. ശ്യാമളയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്ത് വന്നയാളാണ് ടി.കെ. ഗോവിന്ദന്‍. അദ്ദേഹത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |