
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരെ വിസ്മയിപ്പിക്കുമെന്ന് പറഞ്ഞ് അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റ് നിരാശാജനകവും ജീവനക്കാരെ അവഗണിക്കുന്നതാണെന്നും ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറൽ സെക്രട്ടറി എസ്.സജീവും പറഞ്ഞു.
2024 ജൂലായ് ഒന്നുമുതൽ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കേണ്ടതാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വളരെ വൈകിയാണെങ്കിലും ശമ്പളകമ്മിഷനെ നിശ്ചയിക്കുകയും മൂന്ന് മാസത്തെ സമയപരിധിയിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ കമ്മിഷന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം കമ്മിഷന്റെ കാലാവധി ദീർഘിപ്പിക്കാതെ കമ്മിഷനെ മരവിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
പുതുക്കിയ ബഡ്ജറ്റിൽ ശമ്പളപരിഷ്‌കരണത്തെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണ്. ക്ഷാമബത്തയും ക്ഷാമാശ്വാസവും കുടിശികയാക്കില്ലെന്ന പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും നിലവിലെ നിരക്കിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള വകയിരുത്തൽ ബഡ്ജറ്റിലില്ലെന്നും ജോയിന്റ് കൗൺസിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |