
ന്യൂഡൽഹി: ആദിവാസികോളനികൾക്ക് എൽ.ഡി.എഫ് സർക്കാർ നൽകിയ പേരായ 'ഉന്നതി' മാറ്റി 'ഉൗര്' പുന:സ്ഥാപിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി പ്രഖ്യാപിച്ചു. ഉടൻ ഉത്തരവിറങ്ങും. പട്ടികജാതി ഉന്നതികളുടെ പേരിൽ മാറ്റമുണ്ടാകില്ല.
'ഉൗര്' തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന ആദിവാസി മൂപ്പൻമാരുടെ ആവശ്യം പരിഗണിച്ചാണ് പേരുമാറ്റം. ഉൗരുകളിൽ അടിസ്ഥാനമാറ്റങ്ങൾ വരുത്തും. 2024 ജൂണിൽ അന്നത്തെ പട്ടികവർഗവകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണനാണ് ഉന്നതി എന്നു പേരിട്ടത്. കേരളാ പത്രപ്രവർത്തകയൂണിയന്റെ 'മൈക്ക് ടുഗദർ' സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭർത്താവും പാലക്കാട് എം.പിയുമായ വി.കെ. ശ്രീകണ്‌ഠനുമുണ്ടായിരുന്നു.
വയനാട്ടിൽ ട്രൈബൽ സർവകലാശാല
ആദിവാസികളുടെ തനത് സംസ്‌കാരം, ആചാരം, ഭക്ഷണം തുടങ്ങിയവ പഠിപ്പിക്കാൻ വയനാട്ടിൽ ട്രൈബൽ സർവകലാശാല തുടങ്ങും. ഇതിനായി സ്‌പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും.
3-15 പട്ടികജാതി പട്ടികവർഗ കുടുംബങ്ങളുളള ഗ്രാമങ്ങളിലെ റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനവികസനത്തിന് 40 ലക്ഷം രൂപ വരെ അനുവദിക്കുന്ന പഞ്ചമി ഗ്രാമം നടപ്പാക്കും.
സ്‌ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി ചെലവിന്റെ 75% സബ്‌സിഡിയായി പരമാവധി 10 ലക്ഷം അനുവദിക്കും. സംരംഭങ്ങൾ വികസിപ്പിക്കാൻ അഞ്ച് ലക്ഷം സബ്സിഡി.
പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകുന്ന ഭവന നിർമ്മാണ പദ്ധതി 100 ദിന
കർമ്മപരിപാടിയിൽ നടപ്പാക്കും.
കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസവും സമഗ്രവളർച്ചയും ലക്ഷ്യമിട്ട് പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 30 എർളി ലേണിംഗ് സെന്റുകൾ തുടങ്ങും.
പിന്നാക്ക വിഭാഗങ്ങൾക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കാൻ സഹായിക്കാമെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രി ഡോ. വീരേന്ദ്രകുമാറിൻ്റെ ഉറപ്പു ലഭിച്ചു. സംസ്ഥാനത്തിന് 214.26 കോടി കുടിശ്ശിക ഉടൻ അനുവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |