
പെരിന്തൽമണ്ണ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിത ശ്രേഷ്ഠനുമായ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർക്ക് കണ്ണീരോടെ യാത്രാമൊഴി. അറിവിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്ന വന്ദ്യഗുരുവിനെ അവസാനമായി ഒരു നോക്ക് കാണാനും പ്രാർത്ഥനകളിൽ പങ്കുചേരാനുമായി തിരൂർക്കാട് അൻവാർ യതീംഖാനയുടെ മുറ്റത്തേക്ക് ജനപ്രവാഹമായിരുന്നു.
കനത്ത തിരക്കിലും മഴയ്ക്കിടയിലും മണിക്കൂറുകളോളം ക്ഷമയോടെ ക്യൂവിൽ കാത്തുനിന്നാണ് ഓരോരുത്തരും ഉസ്താദിനെ യാത്രഅയച്ചത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസും സംഘടനാ പ്രവർത്തകരും പ്രത്യേക ക്രമീകരണം ഒരുക്കി. യത്തീംഖാന മുറ്റത്ത് പല തവണകളായി മയ്യത്ത് നമസ്കാരം നടത്തി. രാവിലെ പത്തോടെ തിരൂർക്കാട് ജുമാമസ്ജിദിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. കബറടക്ക ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് ജനാവലി മടങ്ങിയത്. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽ കുമാർ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ, കെ.എം.ഷാജി, എൻ.ഷംസുദ്ദീൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |