
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിയന്ത്രണം കർശനമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ഹൈക്കോടതിയിൽ ശുപാർശ സമർപ്പിച്ചു. വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് ലൈസൻസ് നൽകും മുമ്പ് പൊലീസ്, ഫയർഫോഴ്സ്, പെസോ, റവന്യൂവകുപ്പുകൾ സംയുക്ത പരിശോധന നടത്തണം. നിർമ്മാണ ശാലകളിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഒഴിവാക്കാൻ കവാടങ്ങളിൽ കോപ്പർഗ്രൗണ്ടിംഗ് പ്ലേറ്റ് നിർബന്ധമാക്കണം. അഗ്നിശമന വാഹനങ്ങൾക്ക് കടന്നുചെല്ലാവുന്ന രണ്ട് റോഡുകൾ നിർമ്മാണയൂണിറ്റുകൾക്ക് ഉണ്ടായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വെടിക്കെട്ട് കൈകാര്യം ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധം. ജോലിഭാരം കുറയ്ക്കാൻ പ്രവൃത്തിസമയം നിയന്ത്രിക്കണം. ഉത്സവസീസണുകളിൽ അനധികൃത നിർമ്മാണം കണ്ടെത്താൻ പ്രത്യേക പരിശോധന വേണം. ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ജനവാസമേഖലകൾ എന്നിവ കണക്കിലെടുത്തേ വെടിക്കെട്ടിന് അനുമതി നൽകാവൂ. നിയമലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിക്കണം. അപകടങ്ങളിൽ മരണമുണ്ടായാൽ അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുക്കാനും ശുപാർശയുണ്ട്. മുണ്ടത്തിക്കോട്ടെ അപകടത്തെ തുടർന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹർജി ആഗസ്റ്റ് 5ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |