
ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ടെലിഗ്രാം ആപ്പിന് ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനം കേന്ദ്രസർക്കാർ നീക്കി.പരീക്ഷ കഴിഞ്ഞ ഞായറാഴ്ച നടത്തിയിരുന്നു.എന്നാൽ മെസേജ് എഡിറ്റിംഗ് ഫീച്ചറിനുള്ള നിയന്ത്രണം 30 വരെ തുടരും.വ്യാജപ്രചാരണങ്ങൾ തടയൽ അടക്കം ലക്ഷ്യമിട്ടാണ് 16ന് നിരോധനമേർപ്പെടുത്തിയത്.അതേസമയം,ഫലം എത്രയും വേഗം പ്രഖ്യാപിക്കാനാണ് എൻ.ടി.എയുടെ ശ്രമം.ഉത്തരസൂചിക വരുംദിവസങ്ങളിൽ പുറത്തുവിട്ടേക്കും.പുനഃപരീക്ഷാ ദിവസം ബീഹാറിലെ ഹസൻപൂർ,ലഖിസാരായ് എന്നിവിടങ്ങളിലെ സെന്ററുകളിൽ ആൾമാറാട്ടം നടന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 31ആയി.ബയോമെട്രിക് പരിശോധന നടത്താൻ നിയോഗിച്ചിരുന്ന 18 ജീവനക്കാർ അടക്കമാണിത്.അറസ്റ്റിലായവരിൽ 2 പേർ വനിതകളാണ്.
നിയമ വിദ്യാർത്ഥി പിടിയിൽ
ഇൻഡോറിൽ എ.ഐ ഉപയോഗിച്ചു വ്യാജ ചോദ്യപേപ്പർ നിർമ്മിച്ച് വിൽക്കാൻ ശ്രമിച്ച നിയമ വിദ്യാർത്ഥി പിടിയിലായി.ഇൻസ്റ്രാഗ്രാം അക്കൗണ്ട് മുഖേന വ്യാജ ചോദ്യപേപ്പർ വിൽക്കാൻ ശ്രമിച്ച അക്ഷയ് മാളവ്യയാണ് കഴിഞ്ഞദിവസം പിടിയിലായത്.സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ചോദ്യപേപ്പർ വാങ്ങാനെന്ന മട്ടിൽ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ബന്ധപ്പെട്ട് പണവുമയച്ചു.താമസ സ്ഥലം മനസിലാക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ മൃതദേഹം നർമ്മദാ നദിയിൽ
ഇൻഡോറിലെ സെന്ററിൽ പരീക്ഷയെഴുതിയ ശേഷം മടങ്ങിയ വിദ്യാർത്ഥിനി നിക്കി യാദവിന്റെ മൃതദേഹം നർമദാ നദിയിൽ കണ്ടെത്തി.ഇൻഡോറിലെ ലസുദിയ മേഖലയിൽ താമസിച്ചിരുന്ന വിദ്യാർത്ഥി രാത്രി നദിയിൽ ചാടിയതാണെന്നാണ് സംശയം.രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാൽ കുടുംബം പൊലീസിൽ വിവരം അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |