
കണ്ണൂർ: മരിച്ചുപോയ മുൻഎം.എൽ.എയുടെ ഭാര്യചമഞ്ഞ് പെൻഷൻ കൈപ്പറ്റുന്നുവെന്ന് വ്യാജ വാർത്ത ചെയ്തവർക്ക് മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി.
വാർത്ത നൽകിയ പലരും വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് ശ്രീമതി പറഞ്ഞു.
അങ്ങനെയൊരു എം.എൽ.എ ഉണ്ടോ എന്നുതന്നെ എനിക്കറിയില്ല. അദ്ധ്യാപന രംഗത്ത് പ്രവർത്തിച്ച തന്നെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. എത്ര വൃത്തികെട്ട രീതിയിലാണ് പ്രചാരണം നടക്കുന്നത്? അതുകൊണ്ടാണ് നിങ്ങളുടെ മുൻപാകെ വന്നത്.
പി.കെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു.
വ്യാജ വാർത്തയ്‌ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കണ്ണൂരിലെ സായാഹ്ന പത്രം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പത്രം മാപ്പ് പറയുകയും തിരുത്ത് നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി അസോസിയേഷൻ നേതാക്കൾ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശ്രീമതിക്ക് സഹപ്രവർത്തകർ സ്വീകരണം നൽകി.
പരാതിയിൽ കർശന നടപടിക്ക്
മുഖ്യമന്ത്രിയുടെ നിർദേശം
പി.കെ. ശ്രീമതി നൽകിയ പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന നിർദേശത്തോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആഭ്യന്തര വകുപ്പിന് കൈമാറി.പരാതിയിൻമേൽ സൈബർ ഓപറേഷൻസ് വിഭാഗം ഐ.ജി.പി.പ്രകാശിനാണ് അന്വേഷണ ചുമതല.കഴിഞ്ഞ ദിവസം തന്റെ നിരപരാധിത്വം വിശദമാക്കി എ.കെ.ജി സെന്ററിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പി.കെ.ശ്രീമതി പൊട്ടിക്കരയുകയുണ്ടായി. തുടർന്ന് തന്റെ അമ്മയുടെ പേരും പി.കെ.ശ്രീമതി എന്നാണെന്നും 2020ൽ മരിക്കുംവരെ അച്ഛന്റെ പെൻഷൻ വാങ്ങിയിരുന്നുവെന്നും കുന്നംകുളം മുൻ എം.എൽ.എ പി.ആർ.കൃഷ്ണന്റെ മകൻ അജിത് വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |