
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക നിയമന പാനലിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയത് വിവാദമായി. അഭിമുഖം വഴി അദ്ധ്യാപകരെ തിരഞ്ഞെടുക്കേണ്ട സർക്കാർ പ്രതിനിധികളുടെ പാനലിലാണ് ഇവരെ വഴിവിട്ട് ഉൾപ്പെടുത്തിയത്.
പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പട്ടികയിലുണ്ട്. പട്ടികജാതി ക്ഷേമം, ടൂറിസം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും പൊതുമരാമത്ത്, എക്‌സൈസ്, വനം, ഫിഷറീസ് മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുമാണ് പട്ടികയിൽ ഇടം പിടിച്ചു. ഏഴ് മന്ത്രിമാരുടെ എട്ട് സ്റ്റാഫ് അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. ഇതിനായി ജലൈ 8ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌കരിച്ച് 16ന് പുതിയ ഉത്തരവിറക്കി. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ളവരായിരിക്കണം സർക്കാർ പാനലിലെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നുത്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിൽ സ്‌കൂൾ മാനേജർ അല്ലെങ്കിൽ മാനേജരുടെ പ്രതിനിധി, പ്രിൻസിപ്പൽ, സർക്കാർ നൽകുന്ന പാനലിൽ നിന്ന് മാനേജർ തിരഞ്ഞെടുക്കുന്ന വ്യക്തി എന്നിവരാണ് അഭിമുഖ ബോർഡിൽ അംഗങ്ങളാവുക. മാനേജർക്ക് താൽപര്യമുള്ളവരെ നിയമിക്കാൻ ഇതിലൂടെ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |