
തിരുവനന്തപുരം: അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന ബസുകൾക്ക് നിലവിലെ 22 വർഷത്തെ കാലാവധി 25 വർഷമാക്കുന്നതിനായി കേരള മോട്ടോർ വാഹനചട്ടത്തിൽ ഭേദഗതി വരുത്തണമെന്ന് ശുപാർശ.
പ്രിയദർശിനി സൗജന്യയാത്രാപദ്ധതി ഉൾപ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി നിയോഗിച്ച മുൻ ഡി.ജി.പി കെ.പത്മകുമാർ അദ്ധ്യക്ഷനായ
കമ്മിറ്റിയുടേതാണ് ശുപാർശ.
നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് മറ്റൊരു നിർദേശം. കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്ന് സ്വകാര്യബസുകൾക്ക് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കണം. അവധി ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനായി പ്രത്യേക പെർമിറ്റുകളുടെ നടപടിക്രമങ്ങൾ ലഘൂകരിച്ച് ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കണം.
സുരക്ഷയെ ബാധിക്കാത്ത രീതിയിൽ സ്വകാര്യ ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതിന് അനുമതി നൽകണം. സ്വകാര്യ ബസുകൾക്ക് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേനയുളള പരിരക്ഷ നൽകുന്നത് പരിശോധിക്കണം. പ്രിയദർശിനി സർവീസുകളുളള റൂട്ടുകളിൽ സമയതർക്കങ്ങൾ പരിഹരിക്കുന്നതിന് സമയക്രമത്തിൽ ഏകോപനം ഉറപ്പാക്കണം. മന്ത്രി സി.പി ജോൺ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സമിതി അദ്ധ്യക്ഷൻ കെ. പത്മകുമാർ റിപ്പോർട്ടിലെ നിർദേശങ്ങൾ വിശദീകരിച്ചു.
പ്രിയദർശിനിയിലേക്ക് സ്വകാര്യബസുകളും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസുകൾക്കായി സ്വകാര്യബസുകൾ വാടകക്കെടുക്കുന്നു. ഇതു സംബന്ധിച്ച ശുപാർശ നല്ലതാണെന്നും താൽപര്യമറിയിക്കുന്ന ബസടുമകളുമായി ചർച്ച നടത്തുമെന്നും മന്ത്രി സി.പി ജോൺ അറിയിച്ചു. പ്രിയദർശിനി സർവീസുകളുടെ എണ്ണം കൂട്ടാതെ 2:1 എന്ന അനുപാതത്തിൽ സ്വകാര്യബസുകൾ വാടകക്കെടുക്കാം. മൂന്ന് പ്രിയദർശിനി ബസുകളിൽ ഒന്ന് സ്വകാര്യ ബസായിരിക്കും. കിലോമീറ്റർ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന നിരക്കിലാകും നടപ്പിലാക്കുക. നിരക്ക് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ധാരണയിലെത്തണം. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതായിരിക്കും. സർവീസ് ഓപ്പറേഷനും കളക്ഷനും കെ.എസ്.ആർ.ടി.സിക്കായിരിക്കും. നിർദേശം അടിച്ചേൽപ്പിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |